കേന്ദ്ര ബജറ്റിൽ കേരളത്തിന് ഒരു തരത്തിലുള്ള ആശ്വാസവും ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എയിംസുമില്ല അതിവേഗ റെയിലുമില്ല. വളരെ സങ്കടകരമാണെന്ന് അദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളത്തിന് വേണ്ടി അതിശക്തമായ നിലപാട് പ്രതിപക്ഷം സ്വീകരിച്ചിട്ടുണ്ട്. വികസിത കേരളമെന്നാണ് പ്രധാനമന്ത്രിയും ബിജെപി നേതാക്കളും പറഞ്ഞിരുന്നത്. ഇതൊരു മുന്നറിയിപ്പാണ്. എത്രമാത്രം അവഗണനയോടെയാണ് നമ്മുടെ സംസ്ഥാനത്തെ കേന്ദ്ര സര്‍ക്കാര്‍ കാണുന്നതെന്ന മുന്നറിയിപ്പാണിതെന്ന് വിഡി സതീശന് പറഞ്ഞു.
കേരളത്തെ മനഃപൂര്‍വം ഉപേക്ഷിക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. അതിശക്തമായ പ്രതിഷേധം ഇക്കാര്യത്തില്‍ രേഖപ്പെടുത്തുന്നു. കേരളം ഉണ്ടെന്ന് കാണിക്കാനാണ് ആമ പരിപാലനം പ്രഖ്യാപിച്ചിരിക്കുന്നത്. എന്തിനാണ് ഒരു സംസ്ഥാനത്തെ ഇങ്ങനെ പരിഹസിക്കുന്നത്. കേന്ദ്രമന്ത്രിമാര്‍ എന്തെല്ലാമാണ് പറയുന്നത്. അവര്‍ പറയുന്നതിനും പ്രവര്‍ത്തിക്കുന്നതിനും തമ്മില്‍ ബന്ധമില്ലെന്ന് വിഡി സതീശന് പറഞ്ഞു.
റബര്‍ മേഖല പത്ത് വര്‍ഷം കൊണ്ട് തകര്‍ച്ചയിലാണ്. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും സഹായമില്ലെന്ന് വിഡി സതീശന് കുറ്റപ്പെടുത്തി. കേന്ദ്രബജറ്റ് പ്രധാനപ്പെട്ടതാണ്. അവര്‍ അധികാരത്തില്‍ തുടരുകയാണ്. അവര്‍ നടപ്പാക്കേണ്ടതാണ്. സംസ്ഥാന ബജറ്റ് നടത്തിയാലും നടത്തിയില്ലെങ്കിലും അടുത്ത സര്‍ക്കാരിന്റെ തലയിലാണ് എല്ലാ സാമ്പത്തിക ചെലവ് വരുന്നത്. പ്രഖ്യാപനം മാത്രം നടത്തിയാല്‍ മതിയല്ലോയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ധാതു ഇടനാഴി പ്രഖ്യാപനം കേരളത്തിലെ ധാതു സമ്പത്ത് കോർപറേറ്റുകൾക്ക് കൊടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. സംസ്ഥാനവുമായി കൂടിയാലോചിച്ചു വേണം ഇക്കാര്യത്തിൽ നയരൂപീകരണം നടത്താൻ. കേരളത്തിലെ ധാതു സമ്പത്തിൽ പലരും കണ്ണ് വച്ചിട്ടുണ്ടെന്ന് വിഡി സതീശൻ കൂട്ടിച്ചേർത്തു.



Be the first to comment