നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നേ സഭാനേതൃത്വവുമായുള്ള അകലം കുറയ്ക്കാൻ എൽഡിഎഫ്. ജസ്റ്റിസ് ജെബി കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ പുറത്ത് വിടുമെന്ന് ജോസ് കെ മാണി ട്വന്റിഫോറിനോട് പറഞ്ഞു. കന്യാസ്ത്രീകളുടെ പെൻഷൻ പ്രഖ്യാപിച്ചത് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്നും അധ്യാപക നിയമനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പരിഹാരം ഉണ്ടാകുമെന്നും ജോസ് കെ മാണി വ്യക്തമാക്കി.
വിവിധ വിഷയങ്ങളിൽ സർക്കാരിനെതിരെ സഭാ നേതൃത്വം രൂക്ഷവിമർശനം ആണ് ഉന്നയിച്ചിരുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കുന്ന പശ്ചാത്തലത്തിൽ ഈ പ്രശ്നങ്ങൾ പരിഹരിക്കാനാണ് സർക്കാർ ശ്രമം. ജസ്റ്റിസ് ജെ ബി കോശി കമ്മിഷൻ റിപ്പോർട്ട് ഉടൻ പുറത്തുവിടാൻ എൽഡിഎഫ് ആലോചിക്കുന്നുണ്ട്. ആവശ്യം സർക്കാരിനോട് കേരള കോൺഗ്രസ് എമ്മും ആവശ്യപ്പെട്ടു. കന്യാസ്ത്രീകൾക്ക് പെൻഷൻ അനുവദിച്ചത് ഈ റിപ്പോർട്ട് പരിഗണിച്ചാണ് എന്നാണ് ജോസ് കെ മാണി പറയുന്നത്.
സഭയെ സർക്കാരുമായി അടുപ്പിക്കാൻ ഉള്ള നീക്കത്തിന് പിന്നിൽ കേരള കോൺഗ്രസ് എമ്മാണ് ചുക്കാൻ പിടിക്കുന്നത്. അധ്യാപക നിയമനത്തിൽ അടക്കം വരും ദിവസങ്ങളിൽ പരിഹാരം കാണുമെന്നും ജോസ് കെ മാണി. കഴിഞ്ഞദിവസം കാഞ്ഞിരപ്പള്ളിയിൽ നടന്ന ഇൻഫാമിന്റെ പരിപാടിയിൽ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ, താമരശ്ശേരി ബിഷപ്പിനെ പുകഴ്ത്തിയതും സഭകളുമായുള്ള അകലം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് എന്നാണ് വിലയിരുത്തൽ.



Be the first to comment