ഇന്ത്യ – യുഎസ് വ്യാപാര കരാർ; കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രിമാർ

ഇന്ത്യ യുഎസ് വ്യാപാര കരാർ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രിമാർ. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാർ മെയ്ക്ക് ഇൻ ഇന്ത്യ ശ്രമങ്ങളെ ശക്തിപ്പെടുത്തുമെന്നും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് സന്തോഷവാർത്തയെന്ന് കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും നേതൃത്വത്തിന് നന്ദി. രണ്ട് വലിയ ജനാധിപത്യ രാജ്യങ്ങളിലെ ജനങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

ഇന്ത്യ യുഎസ് വ്യാപാര കരാർ പരസ്പരം വളർച്ചയ്ക്കും ശക്തമായ വ്യാപാര ബന്ധങ്ങൾക്കും വഴിയൊരുക്കുമെന്നുമാണ് അമിത്ഷായുടെ പ്രതികരണം. ചരിത്രപരമായ കരാറിന് പ്രധാനമന്ത്രിയെയും ഡോണൾഡ് ട്രംപിനെയും അഭിനന്ദിക്കുന്നു. ആഴമേറിയ സാമ്പത്തിക സഹകരണത്തിന്റെ പുതിയ അധ്യായം ഇതോടെ ആരംഭിക്കുന്നുവെന്നാണ് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞത്.

അതേസമയം, ഇരു രാജ്യങ്ങളും തമ്മിലുള്ള കരാർ ധാരണയെ കോൺഗ്രസ് എതിർത്തുകൊണ്ട് രംഗത്തെത്തി. വെടിനിർത്തൽ പോലെ വ്യാപാര കരാറിന്റെ പ്രഖ്യാപനവും യു എസ് പ്രസിഡന്റ് ട്രംപ് നടത്തി. മോദിയുടെ അഭ്യർത്ഥന പ്രകാരമാണ് വ്യാപാര കരാർ നടക്കുന്നതെന്ന് യു എസ് വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയ്ക്കായി ഇന്ത്യൻ വിപണി പൂർണ്ണമായും തുറക്കാൻ ഇന്ത്യ സമ്മതിച്ചതായി കരുതുന്നു. ഇത് ഇന്ത്യൻ വ്യവസായത്തെയും വ്യാപാരികളെയും കർഷകരെയും ബാധിക്കും.ഇന്ത്യൻ കർഷകരുടെ സുരക്ഷയും താൽപ്പര്യങ്ങളും എങ്ങനെയാണ് ഉറപ്പാക്കിയത് എന്നതിന് വ്യക്തത വേണമെന്നും റഷ്യക്ക് പകരം അമേരിക്കയിൽ നിന്നും വെനിസ്വേലയിൽ നിന്നും എണ്ണ വാങ്ങുമെന്ന വ്യവസ്ഥ മോദി സർക്കാർ അംഗീകരിച്ചിട്ടുണ്ടോ? പാർലമെന്റിനെയും രാജ്യത്തെയും വിശ്വാസത്തിലെടുത്ത് എല്ലാ വിശദാംശങ്ങളും പങ്കിടണമെന്ന് കോൺഗ്രസ്‌ ആവശ്യപ്പെട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*