നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. ശബരിമല സ്വർണക്കൊള്ള ഉന്നയിച്ചാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്. പ്ലക്കാർഡുകളുമായി സഭയുടെ നടുത്തളത്തിൽ ഇറങ്ങി നിന്നാണ് പ്രതിഷേധം നടത്തുന്നത്. സ്പീക്കർ എ എൻ ഷംസീറിന്റെ മുഖം മറച്ചു കൊണ്ട് ബാനർ വലിച്ചുയർത്തുകയും ചെയ്തു. സ്വർണം കട്ടത് ആരപ്പാ സഖാക്കളാണെ അയ്യപ്പ എന്നെഴുതിയ ബാനറാണ് പ്രതിപക്ഷം ഉയർത്തിയത്. പ്രതിഷേധത്തിനിടയിലും സഭയിൽ ചോദ്യോത്തരവേള പുരോഗമിക്കുകയാണ്.
സ്വർണക്കൊള്ളയിലെ അന്വേഷണം വഴിമുട്ടിയ നിലയിൽ ആണെന്നും പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റി പോലും ജാമ്യം കിട്ടി പുറത്തിറങ്ങാൻ പോകുന്നു. പ്രതികൾക്ക് പുറത്തിറങ്ങാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കുകയാണെന്നും സഭാ നടപടികളുമായി സഹകരിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി.
എന്നാൽ പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യമാണെന്നും സഭയില്‍ അതിക്രമം കാണിക്കുകയാണെന്നും മന്ത്രി എംബി രാജേഷ് വിമർശിച്ചു. എല്ലാവരെയും അധിക്ഷേപിക്കുന്ന ഒരു പ്രതിപക്ഷ നേതാവാണ് ഉള്ളതെന്നും ജനങ്ങളോടുള്ള വെല്ലുവിളിയാണ് പ്രതിപക്ഷം നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.



Be the first to comment