ശബരിമല സ്വർണക്കൊള്ള; മുരാരി ബാബു കൊച്ചിയിലെ ED ഓഫീസിൽ ഹാജരായി

ശബരിമല സ്വർണക്കൊള്ളയിൽ ഇ ഡി ചോദ്യം ചെയ്യൽ നടപടികൾ ആരംഭിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു കൊച്ചിയിലെ ഇ ഡി ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരായി. ദ്വാരപാലക കട്ടിളപ്പാളി കേസിലാണ് ചോദ്യം ചെയ്യൽ. ഇ ഡി കേസ് ഏറ്റെടുത്ത ആദ്യമായി ചോദ്യം ചെയ്യുന്നയാളാണ് മുരാരി ബാബു.

എസ്ഐടി രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലും 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാൻ വൈകിയതോടെ സ്വാഭാവിക ജാമ്യം കിട്ടി പുറത്തിറങ്ങിയ മുരാരി ബാബുവിനോട് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ ഡി നോട്ടീസ് അയച്ചിരുന്നു. പ്രതികളുടെ പക്കൽ നിന്ന് പിടിച്ചെടുത്ത രേഖകൾ കേന്ദ്രികരിച്ചാണ് അന്വേഷണം ആരംഭിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. 21 ഇടങ്ങൾ കേന്ദ്രീകരിച്ച് ഇ ഡി നടത്തിയ പരിശോധനയിൽ സ്വർണ്ണം ഉൾപ്പടെ കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലിന് ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കാനാണ് ഇ ഡി തീരുമാനം.സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് 12 ഓളം ആളുകൾക്കാണ് ഇ ഡി നോട്ടീസ് അയച്ചിരിക്കുന്നത്.

അതേസമയം, തന്ത്രി കണ്ഠര് രാജീവരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. നെഞ്ചുവേദനയെ തുടർന്നാണ് തന്ത്രിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഇന്നലെ ആൻജിയോഗ്രാമിന് വിധേയനാക്കിയിരുന്നു. ആരോഗ്യനില ഭേദമായതിനെത്തുടർന്ന് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി.

Be the first to comment

Leave a Reply

Your email address will not be published.


*