ശബരിമല സ്വർണക്കൊളള വിഷയം ഇന്നും നിയമസഭയെ പ്രക്ഷുബ്ധമാക്കും. ചോദ്യോത്തര വേള മുതൽ വിഷയം ഉന്നയിച്ച് പ്രതിഷേധം നടത്താനാണ് പ്രതിപക്ഷ തീരുമാനം. ഇതോടെ ഇന്നലെ നടന്ന സംഭവങ്ങളുടെ തനിയാവർത്തനം ആയിരിക്കും സഭയിൽ ഇന്നും നടക്കുക. ബജറ്റിന്മേലുളള പൊതു ചർച്ച ഇന്ന് സമാപിക്കും. ചർച്ചയിൽ ഉയർന്ന വിമർശനങ്ങൾക്കും നിർദ്ദേശങ്ങൾക്കും ധനമന്ത്രി മറുപടി പറയും. ഇതിന് ശേഷം ബജറ്റ് നിയമസഭ പാസാക്കും.
സംസ്ഥാനത്തിന് നേരെയുളള കേന്ദ്രാവഗണനക്ക് എതിരെ സർക്കാർ ഇന്ന് നിയമസഭയിൽ പ്രമേയം കൊണ്ടുവരും. ചട്ടം 118 പ്രകാരം മുഖ്യമന്ത്രിയാണ് പ്രമേയം അവതരിപ്പിക്കുക. 2015ലെ ബജറ്റ് ദിവസം നടന്ന കോലാഹലങ്ങളോളം എത്തിയില്ലെങ്കിലും അസാധാരണമായ രംഗങ്ങൾക്കാണ് നിയമസഭ ഇന്നലെ സാക്ഷ്യം വഹിച്ചത്. ശബരിമല സ്വർണക്കൊളള വിഷയം പ്രതിപക്ഷം ചോദ്യോത്തര വേളയിൽ ഉന്നയിച്ചതോടെയാണ് സഭ ശബ്ദായമാനമായ രംഗങ്ങൾക്ക് വഴിയൊരുക്കിയത്.
പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങി. ബാനറും പ്ലക്കാർഡുകളുമായി പ്രതിഷേധം കനത്തതോടെ സഭ ബഹളത്തിൽ അമർന്നു. പ്രതിപക്ഷത്തിന് മറുപടിയുമായി ഭരണപക്ഷ അംഗങ്ങളും മുൻ നിരയിലേക്കെത്തി. ഇതോടെ ഭരണ- പ്രതിപക്ഷ അംഗങ്ങൾ നേർക്കുനേർ വന്നു. ബഹളം മൂർച്ഛിക്കുന്നതിനിടെ ആലുവ എംഎൽഎ അൻവർ സാദത്ത് സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കടക്കാൻ ശ്രമിച്ചു. ഇതോടെ സ്പീക്കർ സഭ നിർത്തിവെക്കുകയായിരുന്നു.



Be the first to comment