‘സർക്കാരിൻ്റെത് നയപരമായ തീരുമാനം’, ജയിൽ തടവുകാരുടെ വേതനം വർധിപ്പിച്ചത് ചോദ്യംചെയ്‌തുള്ള ഹർജി ഹൈക്കോടതി തള്ളി

ജയിൽ തടവുകാരുടെ വേതനം വർധിപ്പിച്ചതിനെതിരായ പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. വേതന വർധന സർക്കാരിൻ്റെ നയപരമായ തീരുമാനമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ നടപടി.

ജയിൽ തൊഴിലിനുള്ളതല്ല, മറിച്ച് ശിക്ഷ അനുഭവിക്കാനുള്ള ഇടമാണെന്നായിരുന്നു ഹർജിയിലെ വാദം. ജയിലിലെ തൊഴിലിന് ഉയർന്ന വേതനം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും, അതിനാൽ സർക്കാർ തീരുമാനം റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹർജിയിൽ മെറിറ്റില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതിയുടെ നടപടി.

ഏഴു വർഷത്തിന് ശേഷമാണ് തടവുകാരുടെ വേതനത്തിൽ സർക്കാർ വർധനവ് വരുത്തിയത്. സ്‌കിൽഡ് ജോലിയിൽ 620 രൂപ, സെമി സ്‌കിൽഡിൽ 560 രൂപ, അൺ സ്‌കിൽഡിൽ 530 രൂപ എന്നിങ്ങനെയാണ് വർധിപ്പിച്ചത്. സെൻട്രൽ ജയിലുകളിൽ കുറഞ്ഞ ദിവസക്കൂലി 63 രൂപയും കൂടിയ കൂലി 168 രൂപയുമായിരുന്നു. വിദഗ്ധ തൊഴിലാളികളെ ആവശ്യമുള്ള തുറന്ന ജയിലുകളിൽ 230 രൂപയായിരുന്നു കൂലി.

2018 ൽ ആണ് തടവുപുള്ളികളുടെ വേതനം അവസാനമായി കൂട്ടിയത്. ഇത്രയും വലിയ തുക കൂട്ടുന്നത് ഇതാദ്യമാണ്. ജയിലിലെ അന്തേവാസികളെ സ്വയം പര്യാപ്തരാക്കി സമൂഹത്തിലേക്ക് മടക്കി അയക്കുക എന്ന ജയിൽ വകുപ്പിന്റെ ദൗത്യം മുൻനിർത്തി സ്‌കിൽഡ്, സെമി സ്‌കിൽഡ്, അൺസ്‌കിൽഡ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി സംസ്ഥാനത്തെ എല്ലാ ജയിലുകളിലെയും വേതന ഘടന ഏകീകരിച്ചാണ് വേതനം പരിഷ്‌കരിച്ചിട്ടുള്ളതെന്ന് ഉത്തരവിൽ പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*