‘ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍ മാര്‍ച്ച് പകുതിയോടെ; സംയുക്ത പ്രസ്താവന നാലോ അഞ്ചോ ദിവസത്തിനുള്ളില്‍’; പീയൂഷ് ഗോയല്‍

ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍ മാര്‍ച്ച് പകുതിയോടെ നടപ്പാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ സംയുക്ത പ്രസ്താവന ഉണ്ടാകുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു. സംയുക്ത പ്രസ്താവനയ്ക്ക് ശേഷം, തീരുവ 18 ശതമാനമായി കുറയ്ക്കുന്നതിനുള്ള ഉത്തരവ് അമേരിക്ക പുറപ്പെടുവിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. 

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ അന്തിമ ഘട്ടത്തിലാണെന്നും വളരെ വേഗം പൂര്‍ത്തിയാകുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വിദേശകാര്യമന്ത്രി എസ് ജയശങ്കറും പ്രതികരിച്ചിട്ടുണ്ട്. പ്രൊഡക്ടറീവും പോസറ്റീവുമായ സന്ദര്‍ശനമെന്ന് വിശേഷിപ്പിച്ച അദ്ദേഹം മാര്‍ക്കോ റൂബിയോയ്ക്ക് നന്ദിയും അറിയിച്ചിട്ടുണ്ട്. ചരിത്രമായിമാറുന്ന ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ പൂര്‍ത്തീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്, വളരെ വേഗം പൂര്‍ത്തിയാകും. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ പുതിയ ഘട്ടം ഇതോടെ തുറക്കും – എസ് ജയശങ്കര്‍ പറഞ്ഞു.

അതേസമയം, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയോ എന്ന ചോദ്യത്തിന് വിദേശകാര്യമന്ത്രാലയം വ്യക്തമായ മറുപടി നല്‍കിയില്ല. വെനസ്വേലയില്‍ നിന്ന് എണ്ണ വാങ്ങുന്നത് പരിഗണനയിലാണെന്നും രാജ്യത്തിന്റെ ഊര്‍ജ സുരക്ഷ ഉറപ്പാക്കുമെന്നുമായിരുന്നു വിദേശകാര്യവക്താവ് രണ്‍ധീര്‍ ജയ്‌സ്വാളിന്റെ പ്രതികരണം.

വിപണി സാഹചര്യം മാറുന്നത് അനുസരിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുമോ എന്ന കാര്യത്തില്‍ വിദേശകാര്യമന്ത്രാലയം വ്യക്തത വരുത്തിയില്ല. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്താന്‍ ഇന്ത്യ സമ്മതിച്ചതായുള്ള ട്രംമ്പിന്റെ അവകാശവാദത്തില്‍ വാണിജ്യ മന്ത്രിയുടെ പ്രസ്താവന വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ചു.

വിപണി സാഹചര്യങ്ങള്‍ക്കും വികസിച്ചുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര സാഹചര്യങ്ങള്‍ക്കും അനുസൃതമായി ഊര്‍ജ്ജ സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കും. ഇന്ത്യ യുഎസ് വ്യാപാരക്കരാര്‍, വാണിജ്യമന്ത്രി കാര്യങ്ങള്‍ നേരത്തെ വ്യക്തമാക്കിയതാണ്.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ വെനിസ്വേലയില്‍ നിന്നുള്ള ഇറക്കുമതി പുനരാരംഭിച്ചു, ഉപരോധങ്ങളെത്തുടര്‍ന്ന് അവ നിര്‍ത്തലാക്കപ്പെട്ടു. ഇന്ത്യന്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ വെനിസ്വേലയുടെ നാഷണല്‍ ഓയില്‍ കമ്പനിയായ PdVSA യുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*