23 വർഷത്തെ കാത്തിരിപ്പിന് വിരാമം; ജയറാം-കാളിദാസ് ചിത്രം ‘ആശകൾ ആയിരം’ നാളെ തിയേറ്ററുകളിലേക്ക്

മലയാളികൾ എന്നെന്നും നെഞ്ചിലേറ്റിയ ജയറാം – കാളിദാസ് കോമ്പോ നീണ്ട 23 വർഷങ്ങൾക്ക് ശേഷം വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫാമിലി എന്റർടെയ്‌നർ ‘ആശകൾ ആയിരം’ നാളെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

ഒന്നിച്ചപ്പോഴെല്ലാം മലയാളികൾക്ക് മറക്കാനാവാത്ത സൂപ്പർഹിറ്റുകൾ സമ്മാനിച്ച ഈ അച്ഛൻ-മകൻ കൂട്ടുകെട്ട് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത. സിനിമയുടെ നേരത്തെ പുറത്തിറങ്ങിയ ടീസറും ട്രെയിലറും സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചത്.

‘കാന്താര’യിലെ വില്ലൻ വേഷത്തിലൂടെ പാൻ-ഇന്ത്യൻ തലത്തിൽ കയ്യടി നേടിയ ജയറാം, തന്റെ തട്ടകമായ ഫാമിലി എന്റർടെയ്‌നറിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുണ്ട്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഹരിഹരൻ എന്ന സാധാരണക്കാരനായ അച്ഛനായാണ് ജയറാം ഈ ചിത്രത്തിൽ വേഷമിടുന്നത്. തമിഴ് സിനിമകളിൽ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും പക്വതയാർന്ന അഭിനയത്തിലൂടെയും ശ്രദ്ധേയനായ കാളിദാസ്, ഉത്തരവാദിത്തങ്ങളില്ലാത്ത സിനിമ മോഹിയായ മകനായാണ് ചിത്രത്തിൽ എത്തുന്നത്.

‘ഒരു വടക്കൻ സെൽഫി’ക്ക് ശേഷം ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത് അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേർന്നാണ്. ജൂഡ് ആന്റണി തന്നെയാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറും. ‘കൊച്ചു കൊച്ചു സന്തോഷങ്ങൾ’ക്ക് ശേഷം ജയറാമും കാളിദാസും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണിത്. ആശാ ശരത്, ഷറഫുദ്ധീൻ, ഇഷാനി കൃഷ്ണ, രമേശ് പിഷാരടി, കുഞ്ചൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും കൃഷ്ണമൂർത്തിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സനൽ ദേവ് സംഗീതവും പശ്ചാത്തല സംഗീതവും നിർവ്വഹിക്കുന്നു.

ജീവിതഗന്ധിയായ വൈകാരിക നിമിഷങ്ങളും നർമ്മവും കോർത്തിണക്കി ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഒരു സൂപ്പർ ഹിറ്റിൽ കുറഞ്ഞതൊന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നില്ല. അച്ഛനും മകനും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ കഥ പറയുന്ന ‘ആശകൾ ആയിരം’ നാളെ മുതൽ നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളിൽ ആസ്വദിക്കാം.

ചിത്രം കേരളത്തിലെ തിയറ്ററുകളിലേക്കെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബൂഷൻ പാർട്ട്നറായ ഡ്രീം ബിഗ് ഫിലിംസും ഓവർസീസ് വിതരണം ഫാർസ് ഫിലിംസുമാണ്. കോ- പ്രൊഡ്യൂസേഴ്‌സ്: ബൈജു ഗോപാലൻ, വി സി പ്രവീൺ എന്നിവരാണ്. ഡി ഓ പി : സ്വരൂപ് ഫിലിപ്പ്, പ്രോജക്റ്റ്ഡിസൈനർ: ബാദുഷാ.എൻ.എം, മ്യൂസിക് ആൻഡ് ഒറിജിനൽ സ്കോർ: സനൽ ദേവ്,  എഡിറ്റർ: ഷഫീഖ് പി വി, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, കോസ്റ്റ്യൂം ഡിസൈനർ: അരുൺ മനോഹർ, കൊറിയോഗ്രാഫി : സ്പ്രിംഗ്, സൗണ്ട് ഡിസൈൻ : സിങ്ക് സിനിമ, സൗണ്ട് മിക്സിങ്: ഫസൽ എ ബക്കർ, ട്രയ്ലർ കട്ട്സ്: ലിന്റോ കുര്യൻ, ഗാനരചന : മനു മഞ്ജിത്, ഹരിനാരായണൻ, പ്രൊഡക്ഷൻ കൺട്രോളർ: സക്കീർ ഹുസൈൻ, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ,വി എഫ് എക്സ്: കോക്കനട്ട് ബഞ്ച്, ഡി ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്: ശ്രീക് വാര്യർ, ,സ്റ്റിൽസ് : ലെബിസൺ ഗോപി, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, പി ആർ ഓ. പ്രതീഷ് ശേഖർ.

Be the first to comment

Leave a Reply

Your email address will not be published.


*