ദേശീയ ജലപാത യാഥാര്‍ഥ്യമാകുന്നു, ആക്കുളം-ചേറ്റുവ പാത ഉദ്ഘാടനം ഈ മാസം  

തിരുവനന്തപുരം: കേരളത്തിലെ ഗതാഗത രംഗത്ത് നാഴികക്കല്ലാകാന്‍ ദേശീയ ജലപാത യാഥാര്‍ഥ്യമാകുന്നു. കോവളം-ബേക്കല്‍ വെസ്റ്റ് കോസ്റ്റ് കനാല്‍ പദ്ധതിയുടെ ഭാഗമായ ദേശീയ ജലപാതയുടെ ആക്കുളം-ചേറ്റുവ പാത ഈ മാസം കമ്മീഷന്‍ ചെയ്യാനാണ് നീക്കം. ഫെബ്രുവരി 26ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. കഠിനംകുളം തടാകത്തില്‍ സീപ്ലെയിന്‍ ലാന്‍ഡിങ്ങ് ഉള്‍പ്പെടെയുള്ള പരിപാടികളോടെയായിരിക്കും ചടങ്ങ്.

കേരളത്തിന്റെ കായലുകളിലെ സീപ്ലെയിന്‍ പ്രവര്‍ത്തനങ്ങളുടെ സാധ്യതകള്‍ പ്രദര്‍ശിപ്പിക്കുക എന്നതുള്‍പ്പെടെയാണ് ഉദ്ഘാടന ചടങ്ങിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിമാനം ലാന്‍ഡ് ചെയ്യുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭാഗങ്ങള്‍ ഫെബ്രുവരി 20 ഓടെ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. നെടുമ്പാശ്ശേരിയില്‍ നിന്നും പുറപ്പെടുന്ന സീപ്ലെയിനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആക്കുളത്ത് വന്നിറങ്ങുന്ന നിലയിലാണ് പരിപാടികള്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇതിനുള്ള അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ് സിയാല്‍ ഉള്‍പ്പെടെയുള്ളവര്‍.

തിരുവനന്തപുരത്തെ ആക്കുളം മുതല്‍ തൃശ്ശൂരിലെ ചേറ്റുവ വരെയുള്ള 225 കിലോമീറ്റര്‍ വരുന്നതാണ് കമ്മീഷന്‍ ചെയ്യുന്ന നിര്‍ദിഷ്ട ജലപാത. ഗതാഗതം, ടൂറിസം, ചരക്ക് നീക്കം, സാമ്പത്തിക വളര്‍ച്ച എന്നിവ വര്‍ദ്ധിപ്പിക്കുക എന്നതാണ് ഉള്‍നാടന്‍ ജല ഇടനാഴിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തെക്ക് കോവളം മുതല്‍ വടക്ക് നീലേശ്വരം വരെ നീണ്ടു കിടക്കുന്ന 590 കിലോമീറ്റര്‍ വെസ്റ്റ് കോസ്റ്റ് കനാല്‍ ആണ് പദ്ധതിയുടെ പ്രധാന മാര്‍ഗം. സംസ്ഥാനത്തെ 11 ജില്ലകളിലൂടെയും നിര്‍ദിഷ്ട പാത കടന്നുപോകുന്നണ്ട്. പാതയിലെ വര്‍ക്കലയിലെ ചില ഭാഗങ്ങള്‍ ഒഴികെ ബാക്കിവരുന്ന പ്രദേശങ്ങള്‍ എല്ലാം സജ്ജമാണെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ആക്കുളം-ചേറ്റുവ പാതയിലെ വര്‍ക്കല ചിലക്കൂരിലെ തുരങ്കത്തിന്റെ നവീകരണം ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പാത ഉദ്ഘാടനത്തിന്റെ ഭാഗമായി തുരങ്കത്തില്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഷോ ഉള്‍പ്പെടെ സംഘടിപ്പിക്കും. തിരുവിതാംകൂറിന്റെ ചരിത്രവും ശ്രീനാരായണ ഗുരുവിന്റെ പാരമ്പര്യവും ഉള്‍പ്പെടുന്നതായിരിക്കും ഷോ എന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.

2006 ലാണ് സംസ്ഥാനത്ത് ജലപാത എന്ന ആശയം ഔദ്യോഗികമായി ചര്‍ച്ചയിലേക്ക് ഉയര്‍ന്നത്. 2018 ല്‍ ആണ് പദ്ധതിക്ക് പുതുജീവന്‍ കൈവരിച്ചത്. 2021-22 ല്‍, കോവളം മുതല്‍ ബേക്കല്‍ വരെയുള്ള കനാലിന്റെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള പദ്ധതിക്ക് രൂപം നല്‍കി. 2023ല്‍ കിഫ്ബി വഴി 2,556 കോടി രൂപ പദ്ധതിയ്ക്കായി അനുവദിച്ചു. ഭൂമി ഏറ്റെടുക്കല്‍, കനാല്‍ പുനരുജ്ജീവനം, പുനരധിവാസം എന്നിവയുള്‍പ്പെടെ പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു പണം. കോവളം മുതല്‍ ബേക്കല്‍ വരെയുള്ള ജലപാത 40 മീറ്റര്‍ വീതിയിലും 2.20 മീറ്റര്‍ ആഴത്തിലും വികസിപ്പിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയിലൂടെ വലിയ തോതിലുള്ള ചരക്ക് നീക്കം സാധ്യമാകും എന്നാണ് പ്രതീക്ഷ.

Be the first to comment

Leave a Reply

Your email address will not be published.


*