അവാര്‍ഡുകള്‍ക്ക് വേണ്ടിയല്ല ഞങ്ങള്‍ പൊതുപ്രവര്‍ത്തനത്തിനിറങ്ങിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

കല്‍പ്പറ്റ: അവാര്‍ഡുകള്‍ക്ക് വേണ്ടിയല്ല ഞങ്ങള്‍ പൊതുപ്രവര്‍ത്തനത്തിനിറങ്ങിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വിഎസ് അച്യുതാനന്ദന് ലഭിച്ച പത്മവിഭൂഷണ്‍ പുരസ്‌കാരവുമായി ബന്ധപ്പെട്ട്, അവാര്‍ഡ് സ്വീകരിക്കുന്നതില്‍ പാര്‍ട്ടി നിലപാടിനൊപ്പമെന്ന കുടുംബത്തിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി.

എംവി ഗോവിന്ദന്റെ വാക്കുകള്‍ ഇങ്ങനെ:

‘ഞങ്ങള്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയും പ്രവര്‍ത്തിക്കുകയും ചെയ്തത് ഏതെങ്കിലും അവാര്‍ഡോ, സമ്മാനമോ വാങ്ങാനല്ല. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയിട്ടാണ്. അതുകൊണ്ട് ഞങ്ങള്‍ക്ക് ഈ അവാര്‍ഡ് സ്വീകരിക്കാനാവില്ല എന്ന് ആദ്യം തന്നെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞിരുന്നു. എന്നാല്‍ വിഎസിന്റെ കാര്യത്തില്‍ ഒരു വ്യത്യാസമുണ്ട്. വിഎസിന് മരണാനന്തര ബഹുമതിയായിട്ടാണ് പുരസ്‌കാരം നല്‍കുന്നത്. അതുകൊണ്ടു തന്നെ വി എസിനോട് ചോദിക്കാന്‍ സാധിക്കില്ല. കുടുംബത്തോടൊട്ടു ചോദിച്ചിട്ടുമില്ല.’

‘സ്വാഭാവികമായും ഇങ്ങനെയൊരു ബഹുമതി പ്രഖ്യാപിച്ചപ്പോള്‍, ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്നാണ് കുടുംബം പറഞ്ഞത്. ഞങ്ങള്‍ നിഷേധാത്മകമായ നിലപാട് സ്വീകരിച്ചില്ല. കുടുംബത്തിന്റെ സന്തോഷത്തില്‍ ഞങ്ങളും പങ്കു ചേരുന്നു എന്നു പാര്‍ട്ടി പറഞ്ഞു. കുടുംബം വളരെ ആലോചിച്ചു സന്തോഷം ഉണ്ടെന്ന് രേഖപ്പെടുത്തി. എന്നാല്‍ പുരസ്‌കാരം വാങ്ങേണ്ടതുണ്ടോ എന്ന കാര്യത്തില്‍ അവര്‍ ആലോചിച്ച്, അവരുടെ തീരുമാനത്തിന് വിടാം എന്നാണ് പാര്‍ട്ടി തീരുമാനിച്ചത്. അതാണ് കാര്യം.’ എം വി ഗോവിന്ദന്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*