യുകെയില്‍ വിസ ചട്ടലംഘനം; കെയര്‍ ഹോമുകളുടെ ലൈസന്‍സ് കൂട്ടത്തോടെ റദ്ദാക്കി ഹോം ഓഫീസ്, മലയാളി ജീവനക്കാരും ആശങ്കയില്‍

യുകെയിലെ ആരോഗ്യ പരിചരണ മേഖലയില്‍ വിദേശ തൊഴിലാളികളെ ചൂഷണം ചെയ്യാതിരിക്കാന്‍ വിദേശ തൊഴിലാളികളെ എത്തിക്കാനുള്ള സ്‌പോണ്‍സര്‍ഷിപ്പ് ലൈസന്‍സുകള്‍ ഹോം ഓഫീസ് വ്യപകമായ റദ്ദാക്കുന്നു. വിസ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുക, ജീവനക്കാരെ ചൂഷണം ചെയ്യുക, കുറഞ്ഞ ശമ്പളം നല്‍കുക തുടങ്ങിയ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഈ നീക്കം യുകെയില്‍ കെയര്‍ വിസയില്‍ എത്തിയ ആയിരക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശ തൊഴിലാളികളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

പുറത്തുവന്ന ഏറ്റവും പുതിയ കണക്കു പ്രകാരം കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ കെയര്‍ മേഖലയിലെ 300 ലധികം സ്ഥാപനങ്ങളുടെ സ്‌പോണ്‍സര്‍ ലൈസന്‍സുകളാണ് ഹോം ഓഫീസ് റദ്ദാക്കിയത്. ഇതില്‍ നൂറിലധികം ലൈസന്‍സുകള്‍ കഴിഞ്ഞ ആറു മാസത്തിനിടെയാണ് റദ്ദാക്കപ്പെട്ടത്. ഇത്തരത്തില്‍ ലൈസന്‍സ് നഷ്ടമാകുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ വിദേശ ജീവനക്കാരെ നിയമിക്കാനോ നിലവിലുള്ളവരുടെ വിസ പുതുക്കാനോ സാധിക്കില്ല. നിശ്ചയിച്ചിട്ടുള്ള മിനിമം വേതനം ജീവനക്കാര്‍ക്ക് നല്‍കാതിരിക്കുക, അമിത ജോലി ഭാരം അടിച്ചേല്‍പ്പിക്കുകയും മതിയായ വിശ്രമം നല്‍കാതിരിക്കുകയും ചെയ്യുക. വിസ നല്‍കാനായി ഇല്ലാത്ത തസ്തികകള്‍ കാണിക്കുകയും വ്യാജ രേഖകള്‍ ചമയ്ക്കുകയും ചെയ്യുക. കെയര്‍ ഹോമുകളില്‍ ആവശ്യമായ സൗകര്യങ്ങളോ മതിയായ രോഗകളോ ഇല്ലാതെ ജീവനക്കാരെ നിയമിക്കുക തുടങ്ങിയവയാണ് ഹോം ഓഫീസ് നടത്തിയ പരിശോധനകളില്‍ കണ്ടെത്തിയ പ്രധാന നിയമ ലംഘനങ്ങള്‍.

ഒരു സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കപ്പെട്ടാല്‍ അവിടെ ജോലി ചെയ്യുന്ന വിദേശ ജീവനക്കാര്‍ക്ക് ഹോം ഓഫീസില്‍ നിന്ന് കര്‍ട്ടെയ്ല്‍മെന്റ് ലെറ്റര്‍ ലഭിക്കും. കത്തു ലഭിച്ചാല്‍ 60 ദിവസത്തിനുള്ളില്‍ പുതിയൊരു സ്‌പോണ്‍സറെ കണ്ടെത്തുകയോ അല്ലെങ്കില്‍ രാജ്യം വിടുകയോ ചെയ്യണം. ഒരേ സമയം നിരവധി സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കപ്പെടുന്നതിനാല്‍ പുതിയൊരു ജോലി കണ്ടെത്തുക എന്നത് നിലവില്‍ അതീവ ദുഷ്‌കരമായി മാറിയിരിക്കുകയാണ്. ലക്ഷങ്ങള്‍ മുടക്കി ഏജന്‍സികള്‍ വഴി വിസയെടുത്തെത്തിയവര്‍ കണക്കെണിയിലാണ്.

Be the first to comment

Leave a Reply

Your email address will not be published.


*