‘ഒറ്റയ്ക്ക് മത്സരിക്കുമെന്ന തീരുമാനം എടുത്തിട്ടില്ല; ജില്ലാ നേതൃത്വം പ്രകടിപ്പിച്ചത് പ്രാദേശിക വികാരം’; സികെ ജാനു

നിയമസഭ തിരഞ്ഞെടുപ്പില്‍ ബത്തേരി, മാനന്തവാടി സീറ്റുകള്‍ കിട്ടിയില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന ജെആര്‍പി വയനാട് ജില്ലാ നേതൃത്വത്തിന്റെ നിലപാട് തള്ളി സികെ ജാനു. ഒറ്റയ്ക്ക് മത്സരിക്കുമെന്ന തീരുമാനം എടുത്തിട്ടില്ല. ജില്ലാ നേതൃത്വം പ്രകടിപ്പിച്ചത് പ്രാദേശിക വികാരമെന്നും മാനന്തവാടി സീറ്റ് ലഭിച്ചാല്‍ താന്‍ മത്സരിക്കുമെന്നും സി.കെ.ജാനു പറഞ്ഞു. 

പ്രാദേശികമായി പ്രവര്‍ത്തകര്‍ വലിയ തയാറെടുപ്പിലാണ്. ഇങ്ങനെയൊരു കാര്യം വന്നപ്പോള്‍ പ്രാദേശിക വികാരം അവര്‍ പ്രകടിപ്പിച്ചു. പ്രാദേശിക തലത്തുള്ള ആളുകളൊക്കെ നമ്മോടൊപ്പമാണ്. ആ ഒരു വികാരം. അറിയിച്ചു. ഇത്തരമൊരു തീരുമാനം എടുത്തിട്ടില്ല. സീറ്റുമായി ബന്ധപ്പെട്ട് യുഡിഎഫ് നേതൃത്വം കൃത്യമായ വിവരം പറഞ്ഞിട്ടില്ല. അസോസിയേറ്റ് അംഗങ്ങളായിട്ടാണല്ലോ അന്‍വറിനേയും എന്നെയുമൊക്കെ എടുത്തത്. അന്‍വറിന് സീറ്റ് കൊടുത്തു. നമുക്ക് ആ രീതിയില്‍ പരിഗണന കിട്ടിയില്ല. അപ്പോള്‍ പ്രാദേശിക തലത്തില്‍ ആളുകള്‍ വലിയ പ്രതീക്ഷയിലാണ് നില്‍ക്കുന്നത്. മാനന്തവാടി കിട്ടിയാല്‍ മത്സരിക്കും. ഇത്തവണ ജയിക്കും – സി കെ ജാനു പറഞ്ഞു.

ചര്‍ച്ച നടന്നുകൊണ്ടിരിക്കുന്നതല്ലേയുള്ളുവെന്നും അന്തിമ നിലപാട് വന്നതിന് ശേഷം ആവശ്യമായ നിലപാട് സ്വീകരിക്കുമെന്നും ജാനു പറഞ്ഞു.നിയമസഭാ തിരഞ്ഞെടുപ്പില്‍ സി കെ ജാനുവിന് യുഡിഎഫ് സീറ്റ് നല്‍കണമെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. വയനാട്ടില്‍ സംവരണ സീറ്റുകളില്‍ മത്സരിക്കുന്നത് കുറിച്യ, കുറുമ വിഭാഗങ്ങളാണെന്നും അടിയ, പണിയ വിഭാഗത്തിനും സീറ്റ് വേണമെന്നും ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് ചന്തുണ്ണി  പറഞ്ഞു.

വയനാട് ജില്ലയില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന അടിയ, പണിയ, കാട്ടുനായ്ക്ക, ഊരാളി വിഭാഗത്തിങ്ങളുമായി ബന്ധപ്പെട്ട് സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരാണ് സികെ ജാനുവിനെ പോലെ ബി. ബി. ബോളനെ പോലെയുള്ളവര്‍. അവര്‍ക്ക് സീറ്റ് കൊടുത്താലെന്താണ് ചന്തുണ്ണി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*