‘ബംഗാളില്‍ എസ്‌ഐആര്‍ പ്രക്രിയയുടെ സമയം നീട്ടും, എസ്‌ഐആര്‍ തടയില്ല’; മമത ബാനര്‍ജി ഉള്‍പ്പെടെ നല്‍കിയ ഹര്‍ജി പരിഗണിച്ച് സുപ്രിംകോടതി

ബംഗാളില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ പ്രക്രിയയുടെ സമയം നീട്ടാന്‍ സുപ്രീംകോടതി. രേഖകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കുന്നതിന് ഒരാഴ്ച കൂടി സമയം നീട്ടി നല്‍കാനാണ് സുപ്രിംകോടതിയുടെ നിര്‍ദ്ദേശം. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണങ്ങളില്‍ ബംഗാള്‍ ഡിജിപിയോടും കോടതി വിശദീകരണം തേടി. മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.

ആക്രമണങ്ങളില്‍ നടപടിയെടുത്തില്ലെന്ന കമ്മീഷന്റെ അപേക്ഷയിലാണ് കോടതിയുടെ നടപടി. ബംഗാളിലെ എസ്‌ഐആറിനെതിരെ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉള്‍പ്പെടെ നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ ഇടപെടല്‍.

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ പ്രക്രിയകള്‍ തടസപ്പെടുത്താന്‍ ആരേയും അനുവദിക്കില്ലെന്നും സംസ്ഥാനങ്ങള്‍ ഇക്കാര്യം മനസിലാക്കിയിരിക്കണമെന്നും കോടതി പറഞ്ഞു. എസ്‌ഐആറിന് തടസമുണ്ടാക്കാനല്ല ഉള്ള തടസങ്ങള്‍ നീക്കാനാണ് കോടതി ശ്രമിക്കുക. കൃത്യമായ കാരണമില്ലാതെ നടപടികള്‍ വൈകിപ്പിക്കാന്‍ അനുവദിക്കില്ലെന്നും കോടതി പറഞ്ഞു. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് എന്‍ വി അഞ്ജാരിയ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് നിരീക്ഷണങ്ങള്‍.

സംസ്ഥാനത്തെ എസ്‌ഐആര്‍ പ്രക്രിയയില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷനെയും പശ്ചിമ ബംഗാള്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെയും കക്ഷിചേര്‍ത്താണ് മമതാ ഹര്‍ജി സുപ്രിംകോടതിയെ സമീപിച്ചത്. എസ്ഐആര്‍ ജനങ്ങള്‍ക്ക് വളരെയധികം അസൗകര്യവും വേദനയും ഉണ്ടാക്കി എന്നും, അതിന്റെ ഫലമായി ഈ പ്രക്രിയയ്ക്കിടെ 140 പേര്‍ വരെ മരണപ്പെട്ടു എന്നും ബാനര്‍ജി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണങ്ങളില്‍ ബംഗാള്‍ ഡിജിപിയോടും കോടതി വിശദീകരണം തേടി.

Be the first to comment

Leave a Reply

Your email address will not be published.


*