നിയമസഭാ തിരഞ്ഞെടുപ്പിൽ ജോസ് കെ മാണി മത്സരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. പാലയിൽ തന്നെ മത്സരിക്കും എന്നും റോഷി വ്യക്തമാക്കി. ജോസ് കെ മാണിയോട് മത്സരിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇടയിൽ മൈക്ക് വാങ്ങിയ മന്ത്രി റോഷി ജോസ് കെ മാണി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
അതേസമയം,മാണി സി കാപ്പന് മറുപടിയുമായി ജോസ് കെ മാണി രംഗത്തെത്തി. അദ്ദേഹത്തിൻ്റെ കഴിവുകേട് മറച്ചു വയ്ക്കാൻ ഉള്ള മറുപടി. അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയർ അഞ്ചാഴി എന്ന് പറയുന്ന വെല്ലുവിളി ആയി കാണുന്നില്ല.
വികസന മുരടിപ്പ് എവിടെയും തുറന്നു കാണിക്കും.യുഡിഎഫ് ജാഥയിൽ പങ്കെടുക്കേണ്ട മാണി സി കാപ്പനാണ് പാലായിൽ ഇരിക്കുന്നത്. പരദൂഷണം പറയാൻ പാലയിൽ നിക്കുകയാണ് കാപ്പൻ. വികസന കാര്യങ്ങളിലെ പോരായ്മകൾ കണ്ടാൽ ചൂണ്ടികാണിക്കും : അതിനെ വ്യക്തിപരമായി കാണേണ്ടതില്ലെന്നും ജോസ് കെ മാണി വിമർശിച്ചു.
കെ എം മാണിയുടെ തട്ടകത്തിൽ കെ എം മാണി ഏറ്റവും അധികം തവണ തോൽപ്പിച്ച മാണി സി കാപ്പനോട് തോറ്റത് ജോസ് കെ മാണിക്ക് രാഷ്ട്രീയ തിരിച്ചടിയായിരുന്നു. ഇത്തവണ കാപ്പനെ തോൽപ്പിച്ച് പ്രതികാരം വീട്ടാനാണ് ജോസ് ഇറങ്ങുന്നത്. മാണി സി കാപ്പനെ ലക്ഷ്യം വച്ചുള്ള നീക്കം ജോസ് തുടങ്ങിയിട്ട് നാളേറെയായി. മണ്ഡലത്തിലെ മാണി സി കാപ്പന്‍റെ പ്രവർത്തനങ്ങളെ വിമർശിക്കുകയാണ് ജോസ് കെ. മാണി. വികസന പദ്ധതികളോരൊന്നും എണ്ണിയെണ്ണിയാണ് ചോദ്യം ചെയ്യൽ.
“മാണി സാറിനോട് ഞാൻ മൂന്ന് തവണ തോറ്റു. അദ്ദേഹം ചെയ്യുന്ന ഒരു വികസനത്തിനും ഞാൻ തടസ്സം നിന്നിട്ടില്ല. ഇവിടത്തെ വികസന പ്രവർത്തനങ്ങൾക്ക് മുഴുവൻ വിഘാതം സൃഷ്ടിക്കുന്നത് ജോസ് കെ മാണിയാണ്”- എന്നാണ് മാണി സി കാപ്പൻ പറഞ്ഞത്.



Be the first to comment