ശബരിമല സ്വർണക്കൊള്ളയിൽ ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർധന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. അന്വേഷണം നടക്കുന്നുവെന്നും ഇടപെടാൻ ആകില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് ജാമ്യാപേക്ഷ പരിഗണിച്ചത്. അയ്യപ്പഭക്തനാണെന്നും സ്വർണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് ജാമ്യപേക്ഷയിൽ ഗോവർധൻ വാദിച്ചത്.
അതേസമയം കട്ടിളപ്പാളികളുടെ സാംപിളുകൾ വീണ്ടും ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കാനുള്ള നടപടി പ്രത്യേക അന്വേഷണ സംഘം ആരംഭിക്കും. യഥാർത്ഥ പാളികളാണോ ഇപ്പോഴുള്ളത് എന്നതിൽ കൂടുതൽ വ്യക്തതയുണ്ടാക്കാൻ മുംബൈയിലെ ഭാഭാ അറ്റോമിക് റിസർച്ച് സെൻററിന് കീഴിലുള്ള നാഷണൽ ലാബിൽ പരിശോധന നടത്താനാണ് നീക്കം. കേസിൽ തന്ത്രി കണ്ഠരര് രാജീവർ, എൻ വാസു എന്നിവരുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും.
ശബരിമലയിലെ കൊടിമര പുനപ്രതിഷ്ഠയിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ വിജിലൻസ് ഡയറക്ടർ ഇന്ന് തീരുമാനിക്കും. കൊടിമരത്തിന്റെ നിർമ്മാണവും ഇൻസ്റ്റലേഷനുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും,രേഖകളും,മഹസറുകളും, അക്കൗണ്ടുകളും. അനുബന്ധ രേഖകളും, കൈമാറാനാണ് കോടതി നിർദ്ദേശം. 30 ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് നൽകണമെന്നും കോടതി ഉത്തരവിട്ടിരുന്നു.



Be the first to comment