അമേരിക്കയുമായുള്ള വ്യാപാര കരാർ , ഇന്ത്യാ- റഷ്യ ബന്ധത്തെ ബാധിക്കുമെന്ന് കരുതുന്നില്ലെന്ന് റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി. ഏറെ സാധ്യതകൾ ഉള്ള വലിയ വ്യാപാരബന്ധമാണ് ഇന്ത്യയും റഷ്യയും തമ്മിലുള്ളത്. ഇന്ത്യയ്ക്ക് എല്ലാവരുമായി ബന്ധം നിലനിർത്താനുള്ള കഴിവുണ്ടെന്ന് ഉറപ്പുണ്ടെന്നും റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെർജി റിയാബ്കോവ് വ്യക്തമാക്കി.
കരാർ ഇന്ത്യ -റഷ്യ ഉഭയകക്ഷി ഇടപെടലുകളിൽ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഉണ്ടാക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി അദേഹം പറഞ്ഞു. ഏകദേശ താരിഫുകളും നിർബന്ധിത നടപടികളും ഏകാധിപത്യം സ്ഥാപിക്കുന്നതിനുള്ള അസ്വീകാര്യമായ മാർഗങ്ങളാണെന്ന് അദേഹം കുറ്റപ്പെടുത്തി.
ഇന്ത്യ-റഷ്യ ബന്ധം ഇരുവശത്തെയും ആശ്രയിച്ചിരിക്കുന്നു. ഇന്ത്യ ആഗ്രഹിക്കുന്നിടത്തോളം പോകാൻ റഷ്യ തയ്യാറാണെന്ന് സെർജി റിയാബ്കോവ് പറഞ്ഞു. ബഹുരാഷ്ട്രവാദത്തിൽ വിശ്വസിക്കുന്ന മറ്റ് രാജ്യങ്ങൾ സഹകരണവും പരസ്പര നേട്ടവുമാണ് അഭിവൃദ്ധി പ്രാപിക്കാനുള്ള വഴിയെന്ന് കരുതുന്നു. ബഹുരാഷ്ട്രവാദത്തിൽ വിശ്വസിക്കുന്ന രാജ്യങ്ങൾ സ്വതന്ത്രരായിരിക്കണമെന്ന് സെർജി റിയാബ്കോവ് പറഞ്ഞു. യുക്രെയ്നിൽ നടക്കുന്ന യുദ്ധവുമായി വ്യാപാരത്തെ ബന്ധിപ്പിക്കുന്ന ഏതൊരു ശ്രമത്തെയും നിരസിക്കുന്നുവെന്ന് സെർജി റിയാബ്കോവ് വ്യക്തമാക്കി.
അതേസമയം ഇന്ത്യാ-അമേരിക്ക വ്യാപാര ചട്ടക്കൂടിനായി പുറത്തിറക്കിയ ഫാക്ട് ഷീറ്റ് വൈറ്റ് ഹൗസ് തിരുത്തി. റഷ്യൻ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുന്നതിനും ചില പയറുവർഗങ്ങൾക്കുമേലുള്ള തീരുവ കുറയ്ക്കുന്നതിലും ഡിജിറ്റൽ സർവീസസ് ടാക്സുകൾ അവസാനിപ്പിക്കുന്നതിലും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് ഉറപ്പിച്ചു പറയുന്ന വസ്തുതാപത്രം തിങ്കളാഴ്ച വൈറ്റ് ഹൗസ് പുറത്തിറക്കിയിരുന്നു. ഇതിൽ പയറുവർഗങ്ങളെപ്പറ്റിയുള്ള പരാമർശം പൂർണമായും ഒഴിവാക്കി. ഡിജിറ്റൽ സർവീസസ് ടാക്സ് അവസാനിപ്പിക്കുമെന്ന പരാമർശത്തിനു പകരം നികുതിയെപ്പറ്റി ചർച്ച ചെയ്യുമെന്ന് മാറ്റി. വസ്തുതാപത്രത്തിൽ മാറ്റം വരുത്തിയതിനെപ്പറ്റി വൈറ്റ് ഹൗസ് വിശദീകരണം നൽകിയിട്ടില്ല.



Be the first to comment