അൽ ഉദൈദ് എയർ ബേസിൽ പാട്രിയറ്റ് മൊബൈൽ ലോഞ്ചറുകൾ സജ്ജമാക്കി അമേരിക്ക

പശ്ചിമേഷ്യയിൽ ഭീഷണി ശക്തമാകുന്ന സാഹചര്യത്തിൽ, ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിൽ പ്രതിരോധം കടുപ്പിച്ച് അമേരിക്ക. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ യുഎസ് സൈനിക താവളമായ ഇവിടെ അതിവേഗം സ്ഥാനമാറ്റം നടത്താൻ കഴിയുന്ന അത്യാധുനിക ‘പാട്രിയറ്റ്’ മിസൈൽ വേധ സംവിധാനങ്ങൾ അമേരിക്ക സജ്ജമാക്കുന്നതായി പുതിയ ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നതായി റിപ്പോർട്ട്. ഇരുവശവും പ്രതിരോധ നീക്കങ്ങൾ നടത്തുന്നത് പരസ്പ‌രം ഭയപ്പെടുത്താനാണെന്നാണ് റിപ്പോർട്ട്.

പാട്രിയറ്റ് മിസൈലുകൾ ഇനി ട്രക്കുകളിൽ

ഭൂമിയിൽ നിശ്ചിത സ്‌ഥാനങ്ങളിൽ ഉറപ്പിച്ചു നിർത്തുന്ന പഴയ രീതിക്ക് പകരം, മിസൈൽ ലോഞ്ചറുകളെ ഹെവി ട്രക്കുകളിലേക്ക് മാറ്റുന്നതാണ് പുതിയ രീതി. ഫെബ്രുവരി ആദ്യവാരം പകർത്തിയ സാറ്റലൈറ്റ് ചിത്രങ്ങളിൽ ഇത്തരത്തിലുള്ള പത്തോളം പുതിയ യൂണിറ്റുകൾ ദൃശ്യമാണ്.

വേഗം: ആക്രമണമുണ്ടായാൽ മിസൈൽ യൂണിറ്റുകൾ അതിവേഗം മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ സാധിക്കും.
പ്രതിരോധം: ഒരേ സ്‌ഥാനത്ത് തുടരുന്നത് ശത്രുവിന്റെ മിസൈലുകൾക്ക് എളുപ്പത്തിൽ ലക്ഷ്യം വെക്കാൻ കാരണമാകും. ട്രക്കുകളിൽ ഘടിപ്പിക്കുന്നതോടെ ഇവയുടെ സ്‌ഥാനം മാറ്റി ശത്രുവിനെ ആശയക്കുഴപ്പത്തിലാക്കാം.
മൊബിലിറ്റി: M983 ഹെവി ട്രക്കുകൾക്ക് ഏത് തരം ഭൂപ്രകൃതിയിലൂടെയും വേഗത്തിൽ സഞ്ചരിക്കാൻ ശേഷിയുണ്ട്.
ശത്രുരാജ്യങ്ങൾ തൊടുത്തുവിടുന്ന ബാലിസ്റ്റിക് മിസൈലുകളെയും ക്രൂയിസ് മിസൈലുകളെയും അന്തരീക്ഷത്തിൽ വെച്ച് തന്നെ തകർക്കാൻ ശേഷിയുള്ള പ്രതിരോധ സംവിധാനമാണ് പാട്രിയറ്റ്. റായിയോൺ നിർമ്മിക്കുന്ന ഈ സംവിധാനത്തിന് മിസൈലുകളെ കണ്ടെത്താനും ട്രാക്ക് ചെയ്യാനും തകർക്കാനും ഒരേസമയം സാധിക്കും.ഇതിലെ AN/MPQ-53 റഡാർ സംവിധാനമാണ് ‘പാട്രിയറ്റ്’ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്നത്.
ഭീഷണിയായി ഇറാന്റെ മിസൈൽ ശേഖരം
ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചി കഴിഞ്ഞ ദിവസം നടത്തിയ മുന്നറിയിപ്പിന് പിന്നാലെയാണ് യുഎസ് ഈ നീക്കം നടത്തിയത്. അമേരിക്ക ആക്രമിച്ചാൽ മേഖലയിലെ എല്ലാ യുഎസ് താവളങ്ങളെയും ലക്ഷ്യമിടുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഇറാൻ്റെ കൈവശം 2,000 കിലോമീറ്റർ വരെ സഞ്ചരിക്കാവുന്ന ഖുറംഷഹർ, സെജിൽ തുടങ്ങിയ മീഡിയം റേഞ്ച് ബാലിസ്റ്റിക് മിസൈലുകളുണ്ട്.
കഴിഞ്ഞ ജൂണിൽ അൽ ഉദൈദ് താവളത്തിന് നേരെ ഇറാൻ പത്തോളം മിസൈലുകൾ തൊടുത്തുവിട്ടിരുന്നു. ‘ബഷാരത് അൽ ഫത്തേ’ എന്ന് പേരിട്ട ആ ആക്രമണം വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തടയാൻ കഴിഞ്ഞെങ്കിലും മേഖലയിലെ ഭീതി ഇപ്പോഴും ഒഴിവായിട്ടില്ല. പുതിയ സൈനിക വിന്യാസത്തിലൂടെ ഖത്തർ, കുവൈറ്റ്, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിലെ താവളങ്ങൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കാനാണ് വാഷിംഗ്‌ടൺ ലക്ഷ്യമിടുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*