ആഗോള അയ്യപ്പ സംഗമം; വി എൻ വാസവൻ രാജി വെക്കണമെന്ന് രമേശ് ചെന്നിത്തല; എല്ലാം സർക്കാർ തന്നെ ഉണ്ടാക്കിയ പുലിവാലെന്ന് തിരുവഞ്ചൂർ

പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തിൽ വൻ ക്രമക്കേട് നടന്നതായി ഓഡിറ്റ് രേഖകൾ പുറത്തുവന്നതിന് പിന്നാലെ സർക്കാരിനും ദേവസ്വം മന്ത്രി വി എൻ വാസവനുമെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. മന്ത്രി വി എൻ വാസവൻ അയ്യപ്പസംഗമത്തിന്റെ പേരിൽ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. മന്ത്രിക്കെതിരെ നിയമസഭയിൽ സ്പീക്കർക്ക് കത്ത് നൽകുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

സംഗമത്തിന്റെ മറവിൽ വൻ തട്ടിപ്പ് നടത്തി. നടത്തിപ്പ് ചുമതല ഊരാളുങ്കലിന് എങ്ങനെ നൽകാനവുമെന്നും കട്ടിലും കിടക്കയും ആര് അടിച്ചോണ്ട് പോയി എന്നും രമേശ് ചെന്നിത്തല ചോദിച്ചു. നടത്താത്ത ഭജനയുടെ പേരിൽ പോലും ബില്ല് ഉണ്ടാക്കി. വി എൻ വാസവൻ രാജി വെക്കണമെന്ന് രമേശ് ചെന്നത്തല ആവശ്യപ്പെട്ടു.

എല്ലാം സർക്കാർ തന്നെ ഉണ്ടാക്കിയ പുലിവാലുകളാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ കുറ്റപ്പെടുത്തി. നിയമസഭയിൽ ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരമാണ് മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്നത്. യഥാർത്ഥത്തിൽ സത്യം പറഞ്ഞാൽ മതിയായിരുന്നു. നിയമസഭയിൽ പറഞ്ഞതാണ് ആധികാരിക രേഖ എന്നാണ് വിശ്വസിക്കുന്നത്. എഴുതിത്തന്ന ഉത്തരത്തിൽ നിന്നും സർക്കാരിന് പുറകോട്ടു പോകാനും കഴിയില്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

നിയമസഭയുടെ നടപ്പ് സമ്മേളനത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉന്നയിച്ച നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിന് ദേവസ്വം മന്ത്രി നൽകിയ മറുപടിയും ദേവസ്വം ബോർഡ് ഹൈകോടതിയിൽ നൽകിയ റിപോർട്ടും തമ്മിലാണ് പ്രകടമായവൈരുദ്ധ്യം നിലനിൽക്കുന്നത്.ആഗോള അയ്യപ്പസംഗമത്തിന് സർക്കാരോ ദേവസ്വം ബോർഡോ പണം അനുവദിച്ചിട്ടുണ്ടോയെന്നായിരുന്നു തിരുവഞ്ചൂരിന്റെ ചോദ്യം. സ്പോൺസർമാരെ കണ്ടെത്തി ആഗോള അയ്യപ്പ സംഗമം നടത്താനാണ് നിശ്ചയിച്ചിരുന്നതെങ്കിലും തുക കണ്ടെത്തുന്നതിൽ കാലതാമസം നേരിട്ടതിനാൽ ദേവസ്വം ബോർഡ് അഡ്വാൻസായി തുക ചെലവഴിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*