‘കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാനാണ് ആഗ്രഹം’; ബിജെപി സ്ഥാനാര്‍ഥിയാകാനില്ലെന്ന് എം കെ വര്‍ഗീസ്

ബിജെപി സ്ഥാനാര്‍ഥിയാകാനില്ലെന്ന് തൃശൂര്‍ മുന്‍ മേയര്‍ എം കെ വര്‍ഗീസ്. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാനാണ് തനിക്ക് ആഗ്രഹം. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആലോചിക്കുന്നില്ലെന്നും എം കെ വര്‍ഗീസ് പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കുള്ളില്‍ എം കെ വര്‍ഗീസിന്റെ പേരും ചര്‍ച്ചയായെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 

കോണ്‍ഗ്രസിലേക്ക് തിരിച്ചു പോകാന്‍ തന്നെയാണ് എന്റെ താത്പര്യം. ഇനി മത്സര രംഗത്തേക്ക് വരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. സാധാരണ പ്രവര്‍ത്തകനായി നിലനില്‍ക്കാനാണ് ആഗ്രഹം. ഒരു അധികാരത്തിനും താത്പര്യമില്ല. ഏത് പാര്‍ട്ടിയിലും മത്സരിക്കണമെന്ന് ആഗ്രഹിച്ച് നടക്കുന്നവരുണ്ട്. അവരുമായിട്ടൊരു യുദ്ധത്തിനൊന്നും ഞാന്‍ തയാറല്ല. സജീവ പ്രവര്‍ത്തകനായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാനാണ് ആഗ്രഹം. പല ആളുകളും വിളിക്കുന്നുണ്ട്. സംസ്ഥാന തലത്തിലുള്ള ആളുകള്‍ വിളിക്കുന്നുണ്ട്. അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുമായി മുന്നോട്ട് പോകും – അദ്ദേഹം പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ വിവിധ മണ്ഡലങ്ങളില്‍ പ്രമുഖരെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മണ്ഡലം – ജില്ലാ കോര്‍ കമ്മറ്റി അംഗങ്ങളില്‍ നിന്ന് ലഭിച്ച നിര്‍ദേശങ്ങളില്‍ പ്രമുഖരും ഇതര രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പെടും. എം കെ വര്‍ഗീസിന്റെ പേരും ഇക്കൂട്ടത്തില്‍ ഉള്‍പ്പെട്ടിരുന്നു. ഒല്ലൂര്‍ മണ്ഡലത്തില്‍ വര്‍ഗീസിനെ പരിഗണിക്കുന്നുവെന്ന വാര്‍ത്തകളാണ് വന്നത്.

ഫുട്‌ബോള്‍ താരം ഐ.എം വിജയന്‍, സിപിഐ മുന്‍ എംഎല്‍എ ഗീത ഗോപി എന്നിവയാണ് ഉയര്‍ന്ന മറ്റ് പേരുകള്‍. ബിജെപി നേതാക്കളായ മുന്‍ ഡിജിപി ജേക്കബ് തോമസിന്റെയും ചലചിത്രതാരം ദേവന്റെയും പേരുകളും മണ്ഡലം – ജില്ലാ കോര്‍ കമ്മറ്റി യോഗത്തില്‍ ഉയര്‍ന്നു.

കഴിഞ്ഞ ദിവസം തൃശൂരില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തതത് ദേശീയ കൗണ്‍സില്‍ അംഗം പി.കെ കൃഷ്ണദാസും സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപനും പങ്കെടുത്തു. ബിജെപി മത്സരിക്കുന്ന 11 മണ്ഡലങ്ങളില്‍ നിന്നായി മണ്ഡലം – ജില്ലാ കോര്‍ കമ്മറ്റികള്‍ നിര്‍ദേശിച്ചത് 15 സ്ഥാനാര്‍ഥികളെയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*