സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ പികെ അബ്ദുറബ്ബ് രംഗത്ത്. പാർട്ടിക്ക് ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്രയും കോമാളിയായ സെക്രട്ടറി ഉണ്ടാകുന്നതെന്ന് തിരൂരങ്ങാടിയിൽ യൂത്ത് ലീഗ് സംഘടിപ്പിച്ച ജനമുന്നേറ്റ യാത്രയുടെ ഉദ്ഘാടന ചടങ്ങിൽ അബ്ദുറബ്ബ് പറഞ്ഞു.
മാർക്സിസ്റ്റ് പാർട്ടിക്ക് വിവിധ കാലഘട്ടങ്ങളിലായി മികച്ച സെക്രട്ടറിമാർ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ ഇതാദ്യമായാണ് ഇത്രയും കോമാളിയായ ഒരു സെക്രട്ടറി പാർട്ടിക്ക് ഉണ്ടാകുന്നതെന്നും അദ്ദേഹം ആരോപിച്ചു. എംവി ഗോവിന്ദൻ എപ്പോൾ സംസാരിച്ചാലും അത് ട്രോളുകൾക്കും വാർത്തകൾക്കും വഴിയൊരുക്കുന്ന തരത്തിലായിരിക്കുമെന്നും ഗോവിന്ദൻ പറയുന്ന കാര്യങ്ങളിൽ സത്യസന്ധമായ ഒന്നും ഉണ്ടാകാറില്ലെന്നും അബ്ദുറബ്ബ് കുറ്റപ്പെടുത്തി. അദ്ദേഹത്തിൻ്റെ ചിരിയും ശരീരഭാഷയും ശ്രദ്ധിച്ചാൽ തന്നെ പറയുന്ന കാര്യങ്ങൾ ശരിയല്ലെന്ന് അദ്ദേഹത്തിന് തന്നെ ബോധ്യമുണ്ടെന്ന് മനസിലാക്കാമെന്നും അബ്ദുറബ്ബ് പരിഹസിച്ചു. ഇത്തരത്തിലുള്ള പ്രസ്താവനകളിലൂടെയാണ് അവരുടെ ജാഥകൾ മുന്നോട്ട് പോകുന്നതെന്ന് കഴിഞ്ഞ കാലങ്ങളിലെ അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൽഡിഎഫിൻ്റെ ജാഥ മലപ്പുറം ജില്ലയിൽ പര്യടനം നടത്തുന്ന സമയത്താണ് അബ്ദുറബ്ബിൻ്റെ ഈ പരാമർശമെന്നതും ശ്രദ്ധേയമാണ്. ഏപ്രിലിൽ നടക്കാനിരിക്കുന്ന ഫൈനൽ മത്സരത്തിനായുള്ള തയാറെടുപ്പുകളിലാണ് യുഡിഎഫും ഘടകകക്ഷികളുമെന്നും അദ്ദേഹം പ്രസംഗത്തിൽ സൂചിപ്പിച്ചു.
വിവാദമായി പരാമർശം
തിരൂരങ്ങാടിയിൽ യൂത്ത് ലീഗിൻ്റെ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പികെ അബ്ദുറബ്ബ് എംവി ഗോവിന്ദനെതിരെ ഈ അധിക്ഷേപം ഉന്നയിച്ചത്. ഗോവിന്ദൻ്റെ ശരീരഭാഷയെപ്പോലും മുൻനിർത്തി നടത്തിയ ഈ വിമർശനം വലിയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവച്ചിട്ടുണ്ട്. പ്രത്യേകിച്ച് സാമൂഹ്യമാധ്യമങ്ങളിൽ ഇതിനെതിരെ വലിയ ചർച്ചകൾ നടക്കുന്നുണ്ട്. രാഷ്ട്രീയ വിയോജിപ്പുകൾക്കപ്പുറം ശാരീരിക സവിശേഷതകളെയോ മറ്റോ ചൂണ്ടിക്കാട്ടി ഒരാളെ അധിക്ഷേപിക്കുന്നത് ശരിയായ പ്രവണതയല്ലെന്ന വിമർശനം ശക്തമാണ്.
ട്രോളുകളും രാഷ്ട്രീയപ്പോരും
എംവി ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ ശേഷം അദ്ദേഹത്തിൻ്റെ സൈദ്ധാന്തികമായ വിശദീകരണങ്ങളും മാധ്യമങ്ങളോടുള്ള പ്രതികരണങ്ങളും പലപ്പോഴും ട്രോളുകൾക്ക് വഴിവച്ചിരുന്നു എന്നത് യാഥാർഥ്യമാണ്. മൈക്ക് ഓപ്പറേറ്റർമാരോടുള്ള ദേഷ്യപ്പെടലുകളും ചോദ്യങ്ങളോട് ക്ഷോഭിച്ച് പ്രതികരിക്കുന്ന രീതികളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അപ്പം തിന്നാൽ പോരെ കുഴിയെണ്ണണോ എന്നതുപോലുള്ള അദ്ദേഹത്തിൻ്റെ ചില പഴയ പരാമർശങ്ങളും രാഷ്ട്രീയ എതിരാളികൾ ഇപ്പോഴും ആയുധമാക്കാറുണ്ട്. എന്നാൽ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ശേഷം പാർട്ടിക്ക് ലഭിച്ച ശക്തനായ സൈദ്ധാന്തിക മുഖമാണ് ഗോവിന്ദൻ മാസ്റ്റർ എന്നാണ് സിപിഎം അണികൾ വിശ്വസിക്കുന്നത്. പാർട്ടിയുടെ നിലപാടുകൾ കർക്കശമായി അവതരിപ്പിക്കുന്നതിലുള്ള അദ്ദേഹത്തിൻ്റെ ശൈലിയെ എതിരാളികൾ പരിഹസിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്ന് സിപിഎം കേന്ദ്രങ്ങൾ തിരിച്ചടിക്കുന്നു.
തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ മലപ്പുറം ജില്ല കേന്ദ്രീകരിച്ച് സിപിഎമ്മും മുസ്ലിം ലീഗും തമ്മിലുള്ള വാക്പോര് മുറുകുന്നതിൻ്റെ സൂചന കൂടിയാണ് അബ്ദുറബ്ബിൻ്റെ പ്രസംഗം. സമസ്തയുമായി സിപിഎം അടുക്കാൻ ശ്രമിക്കുന്നതും ലീഗിൻ്റെ വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കാൻ നടത്തുന്ന നീക്കങ്ങളും ലീഗ് നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതിനുള്ള മറുപടിയായാണ് സിപിഎം സംസ്ഥാന സെക്രട്ടറിയെത്തന്നെ ലക്ഷ്യം വച്ചുള്ള ഈ വ്യക്തിപരമായ ആക്രമണം വിലയിരുത്തപ്പെടുന്നത്.



Be the first to comment