ആണവ കരാറിന്റെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ഇറാന് ഒരു മാസത്തെ സമയം; വ്യക്തമാക്കി ഡോണള്‍ഡ് ട്രംപ്

ആണവ കരാറിന്റെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ഇറാന് ഒരു മാസത്തെ സമയം നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നിശ്ചിത സമയപരിധിക്കുള്ളില്‍ ഇറാന്‍ തീരുമാനമെടുത്തില്ലെങ്കില്‍ ഇറാനെതിരെ നടപടിയുണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കി.

ആണവ കരാറിനപ്പുറം ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയിലും നിയന്ത്രണം വേണമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. ഇസ്രയേലിന്റെ സുരക്ഷ മുന്‍നിര്‍ത്തി ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയും പ്രോക്സി ഭീകര സംഘടനകള്‍ക്ക് ഇറാന്‍ നല്‍കിവരുന്ന പിന്തുണയും അവസാനിപ്പിക്കാന്‍ ഇറാനു മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ട്രംപിനോട് ആവശ്യപ്പെട്ടതായയും നെതന്യാഹു വ്യക്തമാക്കി.

അതേസമയം, ഇറാനുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പശ്ചിമേഷ്യയിലേക്ക് രണ്ടാമത്തെ വിമാനവാഹിനി കപ്പല്‍ കൂടി വന്യസിക്കാന്‍ പെന്റഗണ്‍ തയാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നു. മൂന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് വോള്‍ സ്ട്രീറ്റ് ജേണല്‍ രണ്ടാമത്തെ വിമാനവാഹിനിക്കപ്പല്‍ അയക്കാന്‍ പെന്റഗണ്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട് ചെയ്തത്. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ട്രംപ് ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. നിലവില്‍ അമേരിക്കയുടെ യുഎസ്എസ് എബ്രഹാം ലിങ്കണ്‍ എന്ന വിമാനവാഹിനിക്കപ്പല്‍ കടലില്‍ നിലയുറപ്പിച്ചിട്ടുണ്ട്.

ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ഗസ്സ അന്താരാഷ്ട്ര സമാധാന ബോര്‍ഡില്‍ അംഗമായി നെതന്യാഹു ഒപ്പുവച്ചിരുന്നു. ഗസ യുദ്ധവും പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളും നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്നും ട്രംപ് വ്യക്തമാക്കി. സമാധാന ബോര്‍ഡിന്റെ ആദ്യ യോഗത്തില്‍ പങ്കെടുക്കാന്‍ അടുത്തയാഴ്ച നെതന്യാഹു വീണ്ടും അമേരിക്കയിലെത്തും.

Be the first to comment

Leave a Reply

Your email address will not be published.


*