വാഷിങ്ടണ്‍: തായ്വാനിലേക്ക് ആയുധങ്ങൾ അയയ്ക്കുന്നതിനെക്കുറിച്ച് ഉടൻ തീരുമാനമെടുക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനിസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങുമായുള്ള ചർച്ചയ്ക്ക് ശേഷമായിരിക്കും തീരുമാനം എടുക്കുകയെന്നും ട്രംപ് അറിയിച്ചു. അതേസമയം ചൈന ഈ നീക്കത്തിനെതിരെ മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
‘തായ്വാനിലേക്ക് കൂടുതൽ ആയുധങ്ങൾ അയക്കണോ വേണ്ടയോ തുടങ്ങിയ ചർച്ചകൾ പുരോഗമിക്കുകയാണ്. ഞങ്ങൾ ഇരുവരും ഇത് സംബന്ധിച്ച് സംസാരിക്കുകയും ചെയ്തു. ചൈനീസ് നേതാവുമായി തനിക്ക് നല്ല ബന്ധമാണെന്നും’ ഡൊണാൾഡ് ട്രംപ് പറഞ്ഞു. അതേസമയം ദ്വീപിലേക്കുള്ള ആയുധ വിൽപ്പനയെ കുറിച്ച് ചൈനീസ് പ്രസിഡൻ്റ് യുഎസിന് മുന്നറിയിപ്പ് നൽകുകയാണ് ഉണ്ടായത്.
ചൈന-യുഎസ് ബന്ധങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയമാണ് തായ്വാൻ പ്രശ്നം. അവിടേയ്ക്കുള്ള ആയുധ വിൽപ്പന യുഎസ് ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്ന് ചൈനയുടെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ പറഞ്ഞു. ട്രംപും ഷിയും ഏപ്രിലിൽ ബീജിങ്ങിൽ കൂടിക്കാഴ്ച നടത്താനിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം രണ്ട് നേതാക്കളും ഫോണിൽ സംസാരിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കവുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.
തായ്വാനിലൂടെ ചൈനയെ വിഭജിക്കാൻ പ്രേരിപ്പിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്യുന്ന ഒരു ചൈന നയം അമേരിക്ക പിന്തുടർന്നേക്കാമെന്ന് വിദേശകാര്യ മന്ത്രി വാങ് ജിങ്വെയ് പറഞ്ഞിരുന്നു. കഴിഞ്ഞ കുറച്ച് കാലമായി സൈനിക നവീകരണത്തിനായി കോടിക്കണക്കിന് ഡോളർ ചെലവഴിക്കുന്നുണ്ടെന്നും ചൈനയ്ക്കെതിരായ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് യുഎസ് സമ്മർദം തായ്വാൻ നേരിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജർമനിയിൽ നടന്ന മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തായ്വാനെ വട്ടമിട്ട് ചൈന: തായ്വാൻ തങ്ങളുടെ പ്രദേശമാണെന്ന് അവകാശപ്പെടുന്ന ചൈന, ആവശ്യമെങ്കിൽ ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ആഭ്യന്തര യുദ്ധത്തെ തുടർന്ന് 1949ലാണ് ചൈനയും തായ്വാനും വിഭജിക്കപ്പെട്ടത്. എന്നാൽ വിദേശ ഉദ്യോഗസ്ഥരുടെ തായ്വാനിലേക്കുള്ള സന്ദർശനം അതിന്റെ പരമാധികാരത്തിന് എതിരാണെന്ന് ചൈന കണക്കാക്കുന്നു.
അതേസമയം 23 ദശലക്ഷം ജനങ്ങളുള്ള ഈ ദ്വീപ് തങ്ങളുടെ പ്രദേശത്തിൻ്റെ ഭാഗമാണെന്ന് ബീജിങ് അവകാശപ്പെടുന്നുണ്ട്. എന്നാൽ യുഎസ് തായ്വാനെ ഔദ്യോഗികമായി അംഗീകരിക്കുന്നില്ലെങ്കിലും ദ്വീപിൻ്റെ സൈനിക പിന്തുണക്കാരനാണ്. കഴിഞ്ഞ ഡിസംബറിൽ അമേരിക്ക തായ്വാനെ 11 ബില്യൺ ഡോളറിൻ്റെ ആയുധങ്ങൾ നൽകിയിരുന്നു. ഇതിന് പിന്നാലെ തായ്വാനിലെ പ്രധാന തുറമുഖങ്ങൾക്ക് ചുറ്റും ഉപരോധം അനുകരിക്കാൻ ചൈന പ്രധാന ലൈവ്-ഫയർ അഭ്യാസങ്ങൾ ആരംഭിക്കുകയും ചെയ്തു.
ആവശ്യമെങ്കിൽ സൈനിക നടപടിയിലൂടെ തായ്വാനെ പിടിച്ചെടുക്കുമെന്ന് ചൈന മുന്നറിയിപ്പ് നൽകിയിരുന്നു. 2027 ആകുമ്പോഴേക്കും തായ്വാനെ ആക്രമിക്കാൻ അമേരിക്ക തയ്യാറായേക്കാമെന്ന് ഇൻ്റലിജൻസ് റിപ്പോർട്ടുകൾ ഉദ്ധരിച്ച് അമേരിക്കയും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈനീസ് അധിനിവേശമുണ്ടായാല്‍ അതിനെ എങ്ങനെ ചെറുക്കാമെന്ന സൈനിക പരിശീലനങ്ങള്‍ക്ക് തായ്വാൻ ഒരുങ്ങുന്നത്.



Be the first to comment