ബ്രിട്ടനില്‍ തൊഴിലില്ലായ്മ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയില്‍; പിരിച്ചുവിടല്‍ കൂടി

ബ്രിട്ടനില്‍ തൊഴിലില്ലായ്മ നിരക്ക് അഞ്ച് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍. ഡിസംബറില്‍ തൊഴിലില്ലായ്മ 5.2 ശതമാനത്തിലേക്കാണ് ഉയര്‍ന്നത്. 2021 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് സ്ഥിരീകരിച്ചു.

2024-ല്‍ ലേബര്‍ അധികാരത്തിലെത്തുമ്പോള്‍ 4.1 ശതമാനത്തിലായിരുന്നു തൊഴിലില്ലായ്മ. സാമ്പത്തിക വളര്‍ച്ച വാഗ്ദാനം ചെയ്താണ് ലേബര്‍ അധികാരം നേടിയത്. എന്നാല്‍ ഇപ്പോള്‍ ഒരു ജോലി കിട്ടുന്നത് പണ്ടത്തേക്കാള്‍ ബുദ്ധിമുട്ടായി മാറിയ നിലയാണ്.

ജോലിയില്ലാത്ത ആളുകള്‍ ഇപ്പോള്‍ ഇതിനായി കൂടുതല്‍ തെരച്ചില്‍ നടത്തേണ്ടി വരുന്നു. ഒരു വേക്കന്‍സിക്കായി ശ്രമിക്കുന്ന ആളുകളുടെ എണ്ണവും മഹാമാരിക്ക് ശേഷം ഉയര്‍ന്ന നിലയിലാണെന്ന് ഒഎന്‍എസ് വ്യക്തമാക്കി. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ തൊഴിലവസരങ്ങളില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല.

ഇതിനിടെ പിരിച്ചുവിടലും വര്‍ദ്ധിച്ചതായി ഒഎന്‍എസ് കൂട്ടിച്ചേര്‍ക്കുന്നു. പുതിയ തൊഴില്‍ നിയമങ്ങളുടെ പശ്ചാത്തലത്തില്‍ ഹയറിംഗ് വെട്ടിക്കുറയ്ക്കുന്നതായി കാല്‍ശതമാനം എംപ്ലോയേഴ്‌സ് സിഐപിഡി സര്‍വ്വെയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എംപ്ലോയറുടെ നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷന്‍ മൂലം പുതിയ ജീവനക്കാരെ എടുക്കുന്നത് ചെലവേറിയ കാര്യമായി മാറിയതും പ്രതിസന്ധിയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*