ആത്മസംസ്കരണത്തിന്റെ ദിനരാത്രങ്ങളുമായി റംസാൻ വ്രതാരംഭത്തിന് ഇന്നു തുടക്കം. ത്യാഗത്തിന്റെയും സഹനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി വിശ്വാസികൾ പുണ്യമാസത്തിലേക്ക് കടക്കുന്നു. നോമ്പെടുത്തും ഖുർആൻ പാരായണംചെയ്തും ദാനധർമങ്ങൾ കൊണ്ടും പള്ളികളും ഭവനങ്ങളും ഇനി ഒരുമാസക്കാലം പ്രാർഥനാനിർഭരമാകും.
മാസപ്പിറവി കാണാത്തതിനാൽ ശഅബാൻ 30 പൂർത്തിയാക്കിയാണ് റംസാനിലേക്ക് കടന്നത്. റംസാനിലെ ആദ്യ പത്ത് കാരുണ്യത്തിന്റെയും രണ്ടാമത്തെ പത്ത് പാപമോചനത്തിന്റെയും മൂന്നാമത്തെ പത്ത് നരകമോചനത്തിന്റെയും ദിനങ്ങളാണ്. ഒമാനിലും ഇന്നാണ് റംസാൻ മാസം തുടങ്ങുന്നത്. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ റംസാൻ വ്രതം ഇന്നലെ ആരംഭിച്ചു.
സംസ്ഥാനത്തെ പള്ളികളിൽ ഇന്നലെ രാത്രി മുതൽ റംസാൻ പ്രാർഥനകൾക്ക് തുടക്കമായി. റംസാനിലെ പ്രത്യേക നമസ്കാരമായ തറാവീഹിന് വിശ്വാസികളുടെ വൻ പങ്കാളിത്തമാണ് ഉണ്ടായത്. മസ്ജിദുകളിൽ പ്രത്യേക പ്രാർഥനകളും വിവിധയിടങ്ങളിൽ മതമൈത്രി സന്ദേശം പകർന്ന് ഇഫ്താർ വിരുന്നുകളും നടക്കും. കടുത്ത വേനൽച്ചൂടിലാണ് ഇത്തവണയും റംസാൻ വ്രതം. നോമ്പുതുറകളെ വരവേൽക്കാൻ വിപണിയും സജീവമായിട്ടുണ്ട്.



Be the first to comment