ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയേയും മറ്റ് 25 കോൺഗ്രസ് എംപിമാരേയും വെടിവച്ചു കൊല്ലുമെന്നു ഭീഷണി. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് ഭീഷണി. രാജ് സിങ് എന്നയാളെയാണ് രാജസ്ഥാൻ പോലീസ് കോട്ടയിൽ നിന്നു കസ്റ്റഡിയിൽ എടുത്തത്. ഇയാൾ കർണി സേനയുടെ വക്താവാണെന്നു സൂചനയുണ്ട്.
പാർലമെന്റിൽ ബജറ്റ് സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും 25 കോൺഗ്രസ് എംപിമാരും ലോക്സഭാ സ്പീക്കർ ഓം ബിർളയെ ആക്ഷേപിച്ച് സംസാരിച്ചതിൽ ബിജെപി, കർണിസേന പ്രവർത്തകർ കുപിതരാണെന്നു വിഡിയോയിൽ ഇയാൾ പറയുന്നുണ്ടെന്നു മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഇത്തരത്തിലുള്ള സംഭവം ഇനിയും ആവർത്തിക്കപ്പെട്ടാൽ ആ എംപിമാരുടെ വീടുകൾ തല്ലിത്തകർക്കും.
രാഹുലിന്റെ ആജ്ഞ അനുസരിച്ചാണ് സ്പീക്കറും പ്രതിപക്ഷാംഗങ്ങളും തമ്മിലുണ്ടായ വിവാദം ഉണ്ടായത് എന്നാണ് താൻ വിശ്വസിക്കുന്നതെന്നു വിഡിയോയിൽ പറയുന്നു. ഇനി അത്തരം സംഭവമുണ്ടായാൽ രാഹുലിനെ വീട്ടിൽ കയറി വെടിവച്ചു കൊല്ലുമെന്നും ഇയാൾ വിഡിയോയിൽ ഭീഷണി മുഴക്കുന്നു. 25 എംപിമാരേയും 24 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്യണം. ഇല്ലെങ്കിൽ എംപിമാരെ ഒന്നിനു പിന്നാലെ ഒന്നായി വെടിവച്ച് കൊല്ലുമെന്നുമാണ് ഭീഷണി.
വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിനു പിന്നാലെ രാജിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. എന്നാൽ രാജുമായി ബന്ധമില്ലെന്നു ബിജെപിയും കർണി സേനയും പ്രതികരിച്ചു.



Be the first to comment