അമേരിക്കയില്‍ ട്രംപും കോടതിയും നേര്‍ക്കുനേര്‍; പകരച്ചുങ്കം റദ്ദാക്കി സുപ്രിംകോടതി; ‘വാശിച്ചുങ്കം’ പ്രഖ്യാപിച്ച് ട്രംപ്

പകരച്ചുങ്കം റദ്ദാക്കിയ യുഎസ് സുപ്രിംകോടതി വിധിക്കു പിന്നാലെ, 150 ദിവസത്തേക്ക് പത്തു ശതമാനം ആഗോള തീരുവ ഏര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയ്ക്കുമേലുള്ള പകരച്ചുങ്കം 18 ശതമാനമായി തുടരുമെന്നും ട്രംപ് വ്യക്തമാക്കി. തനിക്കെതിരെ വോട്ട് ചെയ്ത ന്യായാധിപന്മാര്‍ രാജ്യസ്നേഹമില്ലാത്തവരും ഭരണഘടനയോട് കൂറില്ലാത്തവരാണെന്നും ട്രംപ് ആഞ്ഞടിച്ചു.

തോന്നിയതുപോലെ ട്രംപിന് തീരുവ ചുമത്താനാകില്ലെന്നും ഇത് നിയമവിരുദ്ധമാണെന്നുമാണ് ഇന്നലെ യുഎസ് സുപ്രിംകോടതി നിരീക്ഷിച്ചത്. ഇതിന് പിന്നാലെ ‘വാശിച്ചുങ്കം’ ഏര്‍പ്പെടുത്തിയിരിക്കുകയാണ് ട്രംപ്. 1974ലെ വ്യാപാര നിയമത്തിന്റെ 122-ാം വകുപ്പുപ്രകാരമാണ് പുതിയ ഉത്തരവ്. നിലവിലുള്ള സാധാരണ തീരുവയ്ക്കു പുറമേയാണ് ഇതെന്നും പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയിരിക്കുകയാണ്. 1977ലെ ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്സ് ആക്ട് പ്രകാരം രാജ്യങ്ങള്‍ക്കുമേല്‍ തീരുവ പ്രഖ്യാപിച്ച ട്രംപിന്റെ നടപടി നിയമവിരുദ്ധമാണെന്നായിരുന്നു സുപ്രിംകോടതി വിധി. ട്രംപ് അധികാരപരിധി ലംഘിച്ചുവെന്നുമുള്ള യു എസ് കോര്‍ട്ട് ഓഫ് ഇന്റര്‍നാഷണല്‍ ട്രേഡിന്റെ വിധി ശരിവച്ചുകൊണ്ടാണ് ട്രംപിന്റെ തീരുവ പ്രഖ്യാപനം സുപ്രീംകോടതി അസാധുവാക്കിയത്.

10 ശതമാനം തീരുവ 150 ദിവസത്തേക്ക് മാത്രമാണെന്നും അതിനുശേഷം അതില്‍ മാറ്റം ഉണ്ടാകുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തുന്നതിനുള്ള അന്വേഷണങ്ങള്‍ നടത്തുമെന്നും ട്രംപ് വ്യക്തമാക്കി. യുഎസ് സുപ്രിംകോടതി വിധിയോടെ ട്രംപിന്റെ തീരുവ യുദ്ധത്തില്‍ മാറ്റമുണ്ടാകുമെന്ന് രാജ്യങ്ങള്‍ പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ട്രംപിന്റെ ഈ അപ്രതീക്ഷിത പ്രഖ്യാപനങ്ങള്‍.

Be the first to comment

Leave a Reply

Your email address will not be published.


*