യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയാരാകുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല. ഹൈക്കമാന്‍ഡ് എന്ത് പറഞ്ഞാലും അത് അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് വിജയിക്കുന്നതിനാണ് ആദ്യ പരിഗണനയെന്നും ഹൈക്കമാന്‍ഡിന് തന്നില്‍ വിശ്വാസമുണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആര് മുഖ്യമന്ത്രിയാകണമെന്ന് തീരുമാനിക്കുന്നത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആണ്. കോണ്‍ഗ്രസ് പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ കേരളത്തിലെ പ്രമുഖ നേതാക്കളെയെല്ലാം വിളിച്ചു കൂട്ടി. തിരഞ്ഞെടുപ്പില്‍ ജയിക്കുക എന്നതിനാണ് മുന്‍ഗണന. മുഖ്യമന്ത്രി ആരാകണമെന്ന കാര്യം അതിന് ശേഷം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് വ്യക്തമാക്കി. ആ തീരുമാനം എല്ലാവരും അംഗീകരിച്ചു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് എന്നും എന്നെ വിശ്വാസമാണ്. നിര്‍ണായകമായ തിരഞ്ഞെടുപ്പാണ് യുഡിഎഫിനെ സംബന്ധിച്ച്. മുന്നണിയെ വിജയത്തിലേക്ക് നയിക്കാനുള്ള ചുമതല ഏല്‍പ്പിച്ചു. പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുന്നു. പ്രൊഫഷണലിസം കൂടി നോക്കിക്കൊണ്ടുള്ള ക്യാംപെയ്നാണ് ലക്ഷ്യമിടുന്നത്. – അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ പത്ത് വര്‍ഷത്തെ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളാണ് ജനങ്ങള്‍ വിലിരുത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചേലക്കര ഒഴിച്ച് എല്ലാ ഉപതിരഞ്ഞെടുപ്പിലും ജയിച്ചു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും വിജയിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം നേടി. ഈ വിധികള്‍ സര്‍ക്കാരിന് എതിരാണ്. ജനങ്ങള്‍ സര്‍ക്കാരിനെ മാറ്റാന്‍ ആഗ്രഹിക്കുന്നു. ജനങ്ങള്‍ ഭരണമാറ്റത്തിന് വേണ്ടി തയാറായിക്കഴിഞ്ഞു- അദ്ദേഹം പറഞ്ഞു.
സീനിയര്‍ നേതാക്കന്മാര്ക്ക് പരിഗണന കിട്ടാത്ത സാഹചര്യം കോണ്‍ഗ്രസിലില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സീനിയേഴ്സിനേയും ചെറുപ്പക്കാരെയും ഒരുമിച്ച് കൊണ്ടുപോകുന്ന സമീപനമാണുള്ളത്. പുതിയ തലമുറയ്ക്ക് അവസരങ്ങള്‍ കൊടുക്കണമെന്നാണ് ഞങ്ങള്‍ തന്നെ ആഗ്രഹിക്കുന്നത്. ജനങ്ങളില്‍ പ്രതീക്ഷ നല്കാന് കഴിയുന്ന പുതുതലമുറയെ മുന്നോട്ട് കൊണ്ടുപോകേണ്ടത് ഞങ്ങളുടെ ചുമതലയാണ്. ഞാന്‍ അങ്ങനെ വന്ന ആളല്ലേ. പുതിയ തലമുറയ്ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുക എന്നതാണ് എന്റെയും ദൗത്യമെന്ന് വിശ്വസിക്കുന്നു – രമേശ് ചെന്നിത്തല പറഞ്ഞു.
ശശി തരൂരുമായുള്ള ബന്ധത്തെ കുറിച്ചും അദ്ദേഹം മനസ് തുറന്നു. ശശി തരൂര്‍ ഞങ്ങളുടെ കമ്മിറ്റിയുമായി വളരെ സഹകരിക്കുന്നുണ്ട്. അദ്ദേഹവുമായി നല്ല ബന്ധമാണെനിക്ക്. കോണ്‍ഗ്രസ് നേതൃത്വവുമായി അദ്ദേഹത്തിന് ചില കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. അത് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി വിശദമായി സംസാരിച്ചു. രണ്ട് മണിക്കൂറോളം സംസാരിച്ചു. ആ സംസാരത്തിന് ശേഷം അദ്ദേഹത്തിന്റെ കാര്‍മേഘ പടലങ്ങളൊക്കെ മാറി. അദ്ദേഹം വളരെ സജീവമായി കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന രംഗത്ത് നിന്ന് മുന്നോട്ട് പോവുകയാണ് – അദ്ദേഹം പറഞ്ഞു.
മണിശങ്കര്‍ അയ്യറിന്റെ ഇടത് അനുകൂല പ്രസ്താവനകളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. മണിശങ്കര്‍ അയ്യര്‍ ഇന്ന് കോണ്‍ഗ്രസിനകത്തില്ല. അദ്ദേഹം ഇടയ്ക്ക് പാകിസ്താനെ പിന്തുണയ്ക്കും. ഇടയ്ക്ക് മോദിയെ നീച ജാതിയെന്ന് പറയും. ഇതെല്ലാം മറ്റ് പലര്‍ക്കും വേണ്ടി പറയുന്നതായിട്ടാണ് എനിക്ക് ഇപ്പോള്‍ സംശയം. അദ്ദേഹത്തെ സിപിഐഎം വാടകയ്ക്ക് എടുത്തുകൊണ്ടുവന്നതാണ്. ഇടയ്ക്കിടയ്ക്ക് അങ്ങനെ കൊണ്ടുവരുന്നുണ്ട്. എന്നിട്ട് കോണ്‍ഗ്രസിനെതിരെ സംസാരിക്കുകയാണ്. അങ്ങനെയൊരാള്‍ കോണ്‍ഗ്രസിലില്ല എന്നാണ് ഹൈക്കമാന്‍ഡ് വളരെ വ്യക്തമായി സൂചിപ്പിച്ചിട്ടുള്ളത് – അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ എന്‍എസ്എസ്സിന് സമദൂരം തന്നെയെന്നും അദ്ദേഹം വ്യക്തമാക്കി. ആകെ ആഗോള അയ്യപ്പ സംഗമത്തിലാണ് ആകെ സംസ്ഥാന സര്‍ക്കാരിന് അവര്‍ പിന്തുണ പ്രഖ്യാപിച്ചത്. തങ്ങള്‍ക്ക് രാഷ്ട്രീയത്തില്‍ സമദൂരം തന്നെയാണെന്ന് അവര്‍ വ്യക്തമായി പറഞ്ഞു. ആ സമദൂരത്തില്‍ വ്യത്യാസമില്ല എന്ന് പറഞ്ഞു. ഇതില്‍ നിന്ന് എല്ലാം വ്യക്തമല്ലേ. എനിക്ക് എന്‍എസ്എസുമായും എസ്എന്‍ഡിപിയുമായും നല്ല ബന്ധമാണ്. കേരളത്തിലെ എല്ലാ സാമുദായിക സംഘടനകളുമായും നല്ല ബന്ധമാണ്. വര്‍ഷങ്ങളുടെ ബന്ധമാണ് – അദ്ദേഹം പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസിന്റെ റീത്ത് പ്രതിഷേധവും അദ്ദേഹം തള്ളി. ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷേധങ്ങളും സമരങ്ങളുമൊക്കെ ആവശ്യമാണ്. പക്ഷേ ഇത്തരത്തില്‍ റീത്ത് വച്ചുകൊണ്ടുള്ള പ്രതിഷേധം നമ്മുടെ സംസ്കാരമല്ല. അത് സിപിഐഎമ്മിന്റെ സംസ്കാരമാണ്. എംഎന്‍ വിജയന്റെ വീടിന് മുന്നില്‍ റീത്ത് വച്ചല്ലോ. അതേ പാത നമ്മള് സ്വീകരിക്കേണ്ട കാര്യമില്ല. പ്രതിഷേധിക്കാം, ആവശ്യങ്ങള്‍ ഉന്നയിക്കാം. ഒരാളുടെ വീട്ടില്‍ കയറുകയോ അവിടെ റീത്ത് വെക്കുകയോ ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ല. രാഷ്ട്രീയത്തില്‍ വിമര്‍ശിക്കണം, വ്യത്യസ്ത അഭിപ്രായങ്ങള്‍ ചൂണ്ടിക്കാണിക്കുകയും വേണം. അപമര്യാദയായി പെരുമാറുകയും അനാവശ്യമായി ക്ഷോഭിക്കുകയുമൊന്നും ചെയ്യുന്ന രീതി സ്വീകരിച്ചിട്ടില്ല – അദ്ദേഹം പറഞ്ഞു.



Be the first to comment