‘ഒരു പോലീസ് സന്നാഹവും വേണ്ട, പാര്‍ട്ടി പ്രവര്‍ത്തകരുണ്ടാകും, ഞാനും ഇവിടെ തന്നെ കാണും’; പ്രതിഷേധം തള്ളി ആരോഗ്യ മന്ത്രി

ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയയ്ക്കിടെ സ്ത്രീയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പ്രതിപക്ഷ പ്രതിഷേധം തള്ളി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തന്റെ സുരക്ഷയ്ക്ക് ഒരു പോലീസ് സന്നാഹവും വേണ്ട, പാര്‍ട്ടി പ്രവര്‍ത്തകരുണ്ടാകും. താനും ഇവിടെ തന്നെയുണ്ടാകും എന്നും ആരോഗ്യമന്ത്രി പത്തനംതിട്ടയില്‍ പ്രതികരിച്ചു.

ഞാന്‍ ഇവിടെ തന്നെ ഉണ്ടാകും പ്രതിഷേധത്തില്‍ ഭയന്ന് ഓടുന്ന ആളല്ല. സാധാരണക്കാര്‍ക്ക് മികച്ച ചികിത്സ നല്‍കും, വീഴ്ച കണ്ടെത്തിയാല്‍ നടപടി ഉണ്ടാകും. മനുഷ്യ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കത്രിക കുടുങ്ങിയ സംഭവത്തില്‍ ഒരു ആരോഗ്യമന്ത്രി ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ടല്ലോ എന്നായിരുന്നു വീണാ ജോര്‍ജിന്റെ പ്രതികരണം. മണിക്കൂറുകള്‍ക്കകം നടപടിയെടുത്തു. കൃത്യമായ അന്വേഷണത്തിന് തീരുമാനമെടുത്തു. ഏത് ചികിത്സാപിഴവാണെങ്കിലും അത് ഒരിക്കലും അംഗീകരിക്കില്ല. കൃത്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

സ്വകാര്യ ആശുപത്രികളിലെ ചികിത്സാപിഴവുകളില്‍ പ്രതിപക്ഷവും മാധ്യമങ്ങളും ശബ്ദിക്കാത്തത് എന്തുകൊണ്ടാണെന്നും മന്ത്രി ചോദിച്ചു. ഹരിപ്പാട് സ്വകാര്യ ആശുപത്രിയില്‍ ഉണ്ടായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നോ എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകരോടായി മന്ത്രി ചോദിച്ചത്.

സ്വകാര്യ ആശുപത്രിയില്‍വെച്ച് ഇതുപോലെ കത്രിക കുടുങ്ങിയിട്ട് ആലപ്പുഴ വണ്ടാനം ഗവ. മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജിസ്റ്റാണ് അത് പുറത്തെടുത്തത്. അതില്‍ ഒരാള്‍ക്കും ഒന്നും ശബ്ദിക്കാനില്ല. ആരോഗ്യരംഗത്ത് നിക്ഷേപം നടത്തിയിരിക്കുന്ന കുത്തകകളെ സഹായിക്കുന്ന നിലപാടാണ് വിഡി സതീശനും കൂട്ടരും സ്വീകരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*