നാളെ ഐഎസ്എൽ മത്സരം നടക്കാനിരിക്കെ കലൂർ സ്റ്റേഡിയത്തിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഓഫീസ് പൂട്ടി ജിസിഡിഎ. സ്റ്റേഡിയത്തിൽ മത്സരത്തിന്റെ ഒരുക്കങ്ങൾ നടത്താനെത്തിയ പ്രതിനിധികളെയും ഇറക്കിവിട്ടു. ജിസിഡിഎ ജീവനക്കാരും, സുരക്ഷാഉദ്യോഗസ്ഥരും ചേർന്നാണ് ബ്ലാസ്റ്റേഴ്സ് പ്രതിനിധികളെ പുറത്താക്കി കെബിഎഫ്സിയുടെ ഓഫീസ് പൂട്ടിയത്. നാളത്തെ മത്സരം നടക്കുമോയെന്നാണ് നിലവിലെ ആശങ്ക.
ആദ്യ ഹോം മത്സരം നടക്കാനിരിക്കെ കേരള ബ്ലാസ്റ്റേഴ്സിന്റെ വാർത്താ സമ്മേളനം ഇന്ന് രാവിലെ വിലക്കിയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെത്തിയാണ് പ്രസ് കോൺഫറസ് റൂമിൽ നിന്ന് മാധ്യമപ്രവർത്തകരെയും പ്രതിനിധികളെയും ഇറക്കിവിട്ടത്. പിന്നീട് ഓൺലൈനായിട്ടാണ് വാർത്താസമ്മേളനം നടത്തിയത്.
വാടക തുകയെത്തുടർന്നുള്ള തർക്കമാണ് പുതിയ പ്രതിസന്ധിക്ക് കാരണമായിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സിനെ തകർക്കാനുള്ള നീക്കമാണ് ജിസിഡിഎ നടത്തുന്നത്. കേരള ബ്ലാസ്റ്റേഴ്സുമായുള്ള ചർച്ചക്കൊടുവിലാണ് രണ്ട് ലക്ഷം രൂപക്ക് ഒരു മത്സരം കൊച്ചിയിൽ നടത്താമെന്ന ധാരണയിലെത്തിയത്. എന്നാൽ മത്സരം നടക്കാനിരിക്കെ ജിസിഡിഎ ഇപ്പോൾ ഒരു മത്സരം നടത്താൻ 4.30 ലക്ഷം രൂപയാണ് ജിസിഡിഎ ആവശ്യപ്പെടുന്നതെന്നാണ് വിവരം.
അതേസമയം, വാടക വിഷയത്തിൽ ജിസിഡിഎ പിടിവാശി തുടരുകയാണെങ്കിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് കേരള ബ്ലാസ്റ്റേഴ്സ്. മത്സരം നടന്നില്ലെങ്കിലും കുഴപ്പമില്ലെന്നാണ് തീരുമാനം.ഇന്ന് രാത്രിയ്ക്കകം മത്സരം നടക്കുമോ എന്നതിൽ അന്തിമ തീരുമാനം ഉണ്ടാകും. ജിസിഡിഎയുടെ ആവശ്യങ്ങൾ ക്ലബ് ചർച്ച ചെയ്യുമെന്നും മത്സരം നടക്കുമോ എന്ന കാര്യം കാത്തിരുന്നു കാണാം എന്നും കേരള ബ്ലാസ്റ്റേഴ്‌സ് CEO അഭിക് ചാറ്റർജി പ്രതികരിച്ചു.
എന്നാൽ മത്സരത്തലേന്ന് ജിസിഡിഎ വാടക തുക കൂട്ടി ചോദിച്ചതിൽ ദുരൂഹത ഉണ്ടെന്ന് മഞ്ഞപ്പട പ്രധിനിധികൾ. കായികമന്ത്രി ഇടപെടാത്തതിലും ദുരൂഹതയുണ്ട്. പലസംശയങ്ങളും നിലനിൽക്കുന്നുണ്ട്. സ്റ്റേഡിയം നവീകരണത്തിലും ചില സംശയങ്ങൾ നിലനിൽക്കുന്നുണ്ടെന്നും ബ്ലാസ്റ്റേഴ്സിന്റെ ഒഫീഷ്യൽ ഫാൻഗ്രൂപ്പ് ആയ മഞ്ഞപ്പട പ്രതിനിധികൾ പ്രതികരിച്ചു.



Be the first to comment