റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് ഏഴ് പേരുമായി പോയ എയർ ആംബുലൻസ് ഝാർഖണ്ഡിലെ ഛത്ര ജില്ലയിലെ സിമാരിയയ്ക്ക് സമീപം തകർന്നുവീണ് ഒരു മരണം. സഞ്ജയ് കുമാർ എന്നയാളാണ് മരിച്ചത്. വിമാനത്തിനകത്ത് ഉണ്ടായിരുന്ന മറ്റ് ആറുപേർക്കായി തിരച്ചിൽ തുടരുകയാണ്.
വിമാനം റാഞ്ചി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെ തകരുകയായിരുന്നു. റെഡ്ബേർഡ് എയർവേയ്സ് ബീച്ച്ക്രാഫ്റ്റ് സി90 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പൊള്ളലേറ്റ സഞ്ജയ് കുമാറുമായി പോയ എയർ ആംബുലൻസ് ആണിത്. രോഗി , ഡോക്ടർ, മെഡിക്കൽ അറ്റൻഡൻ്റ്, രണ്ടു വിമാന ജീവനക്കാർ, രണ്ട് പൈലറ്റുമാർ എന്നിവരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
റിതേഷ് കുമാർ, സച്ചിൻ കുമാർ മിശ്ര, വികാസ് കുമാർ ഗുപ്ത, അർച്ചന ദേവി, ധ്രുവ് കുമാർ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ടേക്ക് ഓഫിന് 35 മിനിട്ടുകൾക്ക് ശേഷം വിമാനവും ATC യുമായുള്ള ബന്ധം നഷ്ടപ്പെടുകയാണ് ഉണ്ടായത്.
രാത്രി 7.10 ഓടെ റാഞ്ചി വിമാനത്താവളത്തിൽ നിന്ന് എയർ ആംബുലൻസ് പറന്നുയർന്നതിനു ശേഷമാണ് അപകടം ഉണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.പറന്നുയർന്നതിന് തൊട്ടുപിന്നാലെ വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വൃത്തങ്ങൾ സ്ഥിരീകരിച്ചു. അപകടം അന്വേഷിക്കുന്നതിനായി എഎഐബി സംഘത്തെ സ്ഥലത്തേക്ക് അയച്ചു.



Be the first to comment