തന്ത്രിയുടെ ജാമ്യം: വിചാരണ കോടതി പരാമര്‍ശങ്ങള്‍ക്ക് പിന്നിലെന്തെങ്കിലും ഉണ്ടോ എന്ന് ഹൈക്കോടതി പരിശോധിക്കട്ടേ എന്ന് മന്ത്രി വി എന്‍ വാസവന്‍

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് വിചാരണ കോടതി ജാമ്യം അനുവദിച്ചതില്‍ വിമര്‍ശനവുമായി ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. ഹൈക്കോടതി പറഞ്ഞത് പ്രകാരമാണ് എസ്‌ഐടി തന്ത്രിയെ അറസ്റ്റ് ചെയ്തതെന്നും എന്നിട്ടും വിചാരണക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നില്‍ എന്തെങ്കിലുമുണ്ടോ എന്ന് ഹൈക്കോടതി പരിശോധിക്കട്ടേയെന്നും വി എന്‍ വാസവന്‍  പറഞ്ഞു. തന്ത്രിയുമായി ബിജെപി നേതാവ് നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ വൈകാതെ പുറത്തുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തിലെ പരമോന്നത കോടതിയായ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് എസ്‌ഐടി അന്വേഷണം കൃത്യമായി പരിശോധിച്ചാണ് അറസ്റ്റുകള്‍ക്ക് നിര്‍ദേശം നല്‍കുന്നതെന്ന് മന്ത്രി വി എന്‍ വാസവന്‍ വിശദീകരിച്ചു. ജാമ്യ ഹര്‍ജി വരുമ്പോള്‍ കേസിന്റെ മെറിറ്റിലേക്ക് ഒരു കോടതിയും കടക്കേണ്ടതില്ലെന്നാണ് സുപ്രിംകോടതിയുടെ നിര്‍ദേശം. സുപ്രിംകോടതി വിധിക്കപ്പുറത്താണ് വിചാരണ കോടതിയുടെ പരാമര്‍ശങ്ങള്‍. ഇതിന് പിന്നിലെന്തെങ്കിലും ഉണ്ടോയെന്ന് ഹൈക്കോടതി പരിശോധിക്കട്ടേയെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രിയുടെ അറസ്റ്റ് അനാവശ്യമെന്നും തന്ത്രിയെ കുടുക്കിയതെന്നും കോണ്‍ഗ്രസും ബിജെപിയും സഭയ്ക്കകത്തും പുറത്തും ആരോപണങ്ങളുന്നയിക്കുന്ന പശ്ചാത്തലത്തിലാണ് ദേവസ്വം മന്ത്രിയുടെ പ്രതികരണം. കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ ലഭിക്കുന്ന സ്വാഭാവിക ജാമ്യമല്ല തന്ത്രിയുടേതെന്നും 40 ദിവസം തന്ത്രിയ്ക്ക് അനാവശ്യമായി ജയിലില്‍ കിടക്കേണ്ടി വന്നുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനങ്ങള്‍. എന്നാല്‍ തന്ത്രിയ്ക്ക് സ്വര്‍ണക്കൊള്ളയില്‍ പങ്കുണ്ടെന്ന് സിപിഐഎം ആരോപിക്കുകയും തന്ത്രിക്ക് എന്ത് പ്രത്യേകയാണുള്ളതെന്ന് സഭയില്‍ മന്ത്രി എം ബി രാജേഷ് ചോദിക്കുകയും ചെയ്തിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*