ടോള്‍ ഫീയായി പണം വാങ്ങില്ല; ഏപ്രില്‍ ഒന്നുമുതല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ മാത്രം

കൊച്ചി: ദേശീയപാതകളിലെ ടോള്‍പ്ലാസകളില്‍ ഏപ്രില്‍ ഒന്നു മുതല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ മാത്രം. ടോള്‍ ഫീയായി പണം വാങ്ങുന്നത് ഏപ്രില്‍ ഒന്നോടെ അവസാനിപ്പിക്കും. ഫാസ്ടാഗ്, യുപിഐ എന്നിവ വഴി മാത്രമാകും പിന്നീടുള്ള ടോള്‍ പിരിവ്. ടോള്‍ ഫീ പണമായി നല്‍കുന്നതു ടോള്‍ പ്ലാസകളില്‍ തിരക്കിനു കാരണമാകുന്നതും ടോള്‍ പിരിവില്‍ സുതാര്യതയില്ലെന്നതും ചൂണ്ടിക്കാട്ടിയാണു പൂര്‍ണമായും ഡിജിറ്റല്‍ പേയ്‌മെന്റിലേക്കു മാറുന്നത്. രാജ്യത്തെ 1150ല്‍ ഏറെ ടോള്‍പ്ലാസകളിലാണു മാറ്റം വരുന്നത്.

നിലവില്‍ 98% വാഹനങ്ങളും ഫാസ്ടാഗ് വഴിയാണു ടോള്‍ ഫീ നല്‍കുന്നത്. ഫാസ്ടാഗ് ഉപയോഗിക്കാത്ത വാഹനങ്ങള്‍ക്ക് ഉയര്‍ന്ന ഫീസും ചുമത്തുന്നുണ്ട്. പണമായി ഫീസ് അടയ്ക്കുന്നവര്‍ ടോള്‍ ഫീയുടെ ഇരട്ടിത്തുക നല്‍കേണ്ടി വന്നിരുന്നു. യുപിഐ വഴി നല്‍കുന്നവര്‍ ടോള്‍ ഫീയുടെ 1.25 മടങ്ങാണു നല്‍കേണ്ടത്. ഉയര്‍ന്ന ഫീ ചുമത്തിയതോടെ കൂടുതല്‍ പേര്‍ ഫാസ്ടാഗിലേക്കു മാറിയിരുന്നു.

പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്കു മാറുന്നതോടെ ഓരോ ടോള്‍പ്ലാസയിലും കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണവും ലഭിച്ച ഫീസും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ദേശീയപാത അതോറിറ്റിക്കു നിരീക്ഷിക്കാനാകും. ദേശീയപാതയിലെ തിരഞ്ഞെടുത്ത ടോള്‍പ്ലാസകളില്‍ വാഹനം നിര്‍ത്താതെ തന്നെ ഫീസ് ഈടാക്കാനുള്ള സംവിധാനവും പരീക്ഷണഘട്ടത്തിലാണ്. വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് തിരിച്ചറിഞ്ഞ് അതുമായി ബന്ധിപ്പിച്ച ഫാസ്ടാഗില്‍ നിന്നു ഫീ ഈടാക്കുന്ന സാങ്കേതികവിദ്യയും വികസിപ്പിക്കുന്നുണ്ട്. ഭാവിയില്‍ ജിപിഎസ് അധിഷ്ഠിത ടോള്‍ പിരിവിലേക്കുംമാറിയേക്കും.

 

Be the first to comment

Leave a Reply

Your email address will not be published.


*