സെര്‍വിക്കല്‍ കാന്‍സറിനെ പ്രതിരോധിക്കാം, 1.2 കോടി പെണ്‍കുട്ടികള്‍ക്ക് ഈ മാസം സൗജന്യ വാക്‌സിനേഷന്‍; അറിയാം ലക്ഷണങ്ങള്‍

ന്യൂഡല്‍ഹി: ഗര്‍ഭാശയമുഖ അര്‍ബുദം അല്ലെങ്കില്‍ സെര്‍വിക്കല്‍ കാന്‍സറിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ മാസം അവസാനം രാജ്യവ്യാപകമായി 14 വയസ്സുള്ള പെണ്‍കുട്ടികള്‍ക്കായി ഹ്യൂമന്‍ പാപ്പിലോമ വൈറസ് (HPV) വാക്സിനേഷൻ ഡ്രൈവ് ആരംഭിക്കാന്‍ ഒരുങ്ങി കേന്ദ്രം. രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ സൗജന്യ കുത്തിവയ്പ്പ് നടത്താനാണ് കേന്ദ്രം പദ്ധതിയിടുന്നത്.

ഇന്ത്യയിലുടനീളമുള്ള പതിനാല് വയസ് തികഞ്ഞ ഏകദേശം 1.2 കോടി പെണ്‍കുട്ടികള്‍ക്കാണ് കുത്തിവയ്പ്പ് എടുക്കുന്നത്. എല്ലാ വര്‍ഷവും സെര്‍വിക്കല്‍ കാന്‍സര്‍ പ്രതിരോധത്തിന്റെ ഭാഗമായാണ് 14 വയസ്സ് തികഞ്ഞ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് ഈ ക്യാംപെയ്ന്‍. സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന രണ്ടാമത്തെ കാന്‍സര്‍ ആണ് ഗര്‍ഭാശയമുഖ അര്‍ബുദം അല്ലെങ്കില്‍ സെര്‍വിക്കല്‍ കാന്‍സര്‍. ഗര്‍ഭപാത്രത്തെ യോനിയുമായി ബന്ധിപ്പിക്കുന്ന സെര്‍വിക്സില്‍ ഉണ്ടാകുന്ന അനിയന്ത്രിതമായ കോശവളര്‍ച്ചയാണിത്. വിവിധ ഹ്യൂമന്‍ പാപ്പിലോമ വൈറസുകളാണ് സെര്‍വിക്കല്‍ കാന്‍സറിന് കാരണമാകുന്നത്.

പ്രതിവര്‍ഷം ഏകദേശം 80,000 പുതിയ കേസുകള്‍ക്കും 42,000ലധികം മരണങ്ങള്‍ക്കും ഇത് കാരണമാകുന്നുണ്ട്. പ്രാരംഭലക്ഷണങ്ങള്‍ പലപ്പോഴും മറ്റ് രോഗങ്ങളാണെന്ന് തെറ്റിദ്ധിരിക്കുകയോ തിരിച്ചറിയാതെ പോവുകയോ ചെയ്യുന്നതാണ് വെല്ലുവിളിയാകുന്നത്. നേരത്തെ കണ്ടെത്തിയാല്‍ സെര്‍വിക്കല്‍ കാന്‍സര്‍ പൂര്‍ണമായും ഭേദമാക്കാന്‍ സാധിക്കും. 80 ശതമാനം സ്ത്രീകളും രോഗാവസ്ഥ വഷളായ ശേഷമാണ് ചികിത്സ തേടുന്നത്. ഇത് കാന്‍സര്‍ ചികിത്സയ്ക്ക് വെല്ലുവിളിയാണ്. സെര്‍വിക്കല്‍ കാന്‍സര്‍ പ്രതിരോധം, വാക്‌സിനേഷന്‍, നേരത്തെയുള്ള സ്‌ക്രീനിങ്, താങ്ങാനാവുന്ന ചികിത്സ എന്നിവയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിച്ച് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഗാര്‍ഡാസില്‍ എന്ന വാക്‌സിന്‍, 6, 11 എന്നിവയ്ക്കൊപ്പം 16, 18 എച്ച്പിവി തരങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്നു. 14 വയസ്സ് തികഞ്ഞ പെണ്‍കുട്ടികള്‍ക്ക് പ്രതിവര്‍ഷം ഏകദേശം 1.2 കോടി ഡോസുകള്‍ ആവശ്യമായി വരുമെന്ന് ഉദ്യോഗസ്ഥര്‍ കണക്കാക്കുന്നു.

സെര്‍വിക്കല്‍ കാന്‍സര്‍; അറിഞ്ഞിരിക്കേണ്ട നാല് കാര്യങ്ങള്‍

എച്ച്പിവി അണുബാധ

എച്ച്പിവി വൈറസ് മൂലമാണ് സെര്‍വിക്കല്‍ കാന്‍സര്‍ ഉണ്ടാകുന്നത്. ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഒരു സാധാരണ അണുബാധയാണിത്. വൈറസ് ബാധ സര്‍വസാധാരണയായി കണ്ടുവരുന്ന ഒന്നാണ്. എന്നാല്‍ എല്ലാ എച്ച്പിവി അണുബാധകളും സ്ത്രീകളില്‍ കാന്‍സറിലേക്ക് നയിക്കുന്നില്ല.

14 തരം എച്ച്പിവി വൈറസുകളാണ് അപകടം. അവ ഗര്‍ഭാശയ മുഖത്തു മാത്രമല്ല, മലദ്വാരം, യോനീഭാഗം, പുരുഷലിംഗം, വായ, തൊണ്ട, എന്നീ അവയവങ്ങളിലും കാന്‍സര്‍ ഉണ്ടാക്കുന്നു. എച്ച്പിവി 16, 18 എന്നിവയാണ് സെര്‍വിക്കല്‍ കാന്‍സര്‍ ഉണ്ടാകുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നത്.

പതിവ് പരിശോധന

80 ശതമാനത്തോളം സ്ത്രീകളും പതിവ് കാന്‍സര്‍ പരിശോധനകളെ അവഗണിക്കാറുണ്ട്. എന്നാല്‍ പരിശോധനകള്‍ ജീവന്‍ രക്ഷിക്കാനും കാന്‍സര്‍ നേരത്തേ കണ്ടെത്താനും സഹായിക്കും. പതിവ് സ്‌ക്രീനിങ്ങിലൂടെ സെര്‍വിക്കല്‍ കോശങ്ങളിലുണ്ടാകുന്ന മാറ്റം തിരിച്ചറിയാനും ഇത് കാന്‍സര്‍ കോശങ്ങളായി വളരുന്നത് തടയാനും സഹായിക്കും.

പാപ് സ്മിയര്‍, എച്ച്പിവി ടെസ്റ്റുകള്‍ തുടങ്ങിയ പതിവ് പരിശോധനകള്‍ സെര്‍വിക്കല്‍ കാന്‍സര്‍ നേരത്തെ തിരിച്ചറിയാന്‍ സഹായിക്കും. 21 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ സെര്‍വിക്കല്‍ കാന്‍സര്‍ സ്‌ക്രീനിങ് നടത്തേണ്ടത് പ്രധാനമാണ്.

പ്രാരംഭ ലക്ഷണങ്ങള്‍

സെര്‍വിക്കല്‍ കാന്‍സറിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ പലപ്പോഴും പ്രകടമാകണമെന്നില്ല. എന്നാല്‍ ചില സൂചനകള്‍ അവഗണിക്കരുത്.

ലൈംഗിക ബന്ധത്തിന് ശേഷം അസാധാരണമായ രക്തസ്രാവം

അമിതമായ പെല്‍വിക് വേദന

പതിവ് ഡിസ്ചാര്‍ജ്

യോനിയില്‍ ചൊറിച്ചിലും പുകച്ചിലും

ഇടയ്ക്കിടെയുള്ള മൂത്രശങ്ക

പുറംവേദനയും വയറുവേദനയും

ക്ഷീണം എന്നിവയാണ് സെര്‍വിക്കല്‍ കാന്‍സറിന്റെ ചില ലക്ഷണങ്ങള്‍

ജീവിതശൈലി തെരഞ്ഞെടുപ്പുകള്‍

ജീവിതശൈലിയും ശീലങ്ങളും സെര്‍വിക്കല്‍ കാന്‍സറിനുള്ള സാധ്യത കുറയ്ക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. പുകവലി രോഗപ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തുകയും എച്ച്പിവി അണുബാധയെ ചെറുക്കാനുള്ള കഴിവിനെ കുറയ്ക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ഇത് കാന്‍സറായി രൂപപ്പെടാനും കാരണമാകുന്നു. സുരക്ഷിതമായ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് സെര്‍വിക്കല്‍ കാന്‍സര്‍ സാധ്യത കുറയ്ക്കും.

 

Be the first to comment

Leave a Reply

Your email address will not be published.


*