ശൈലജയ്ക്ക് സാധ്യത അടയുന്നു? മുഖ്യമന്ത്രി സ്ഥാനത്തേക്ക് വനിതയെ പരിഗണിക്കുന്ന കാര്യം സിപിഐഎം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് എംവി ഗോവിന്ദന്‍

മുഖ്യമന്ത്രി സ്ഥാനത്തേക്ക് സ്ത്രീയെ പരിഗണിക്കുന്ന കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തിരഞ്ഞെടുപ്പിനെ പിണറായി വിജയന്‍ തന്നെ നയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. താന്‍ മത്സരിക്കാന്‍ ഉണ്ടാകില്ലെന്നും എം വി ഗോവിന്ദന്‍ അറിയിച്ചു. പ്രസാധകന്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. 

എല്‍ഡിഎഫിന് തുടര്‍ച്ചയായ മൂന്നാം വട്ടവും ഭരണം ലഭിച്ചാല്‍ കേരളത്തിന് ചരിത്രത്തിലാദ്യമായി വനിതാ മുഖ്യമന്ത്രിയെ ലഭിക്കുമെന്നും കെ കെ ശൈലജ മുഖ്യമന്ത്രിയാകുമെന്ന പ്രചാരണം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ശക്തമായിരുന്നു. ഇതിനിടെയാണ് ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കി സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയിരിക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ ഇതുവരെ അത്തരം ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥികളെക്കൊണ്ട് യുഡിഎഫ് ബുദ്ധിമുട്ടുകയാണെന്നും ഇതേ അഭിമുഖത്തില്‍ എം വി ഗോവിന്ദന്‍ പറഞ്ഞു.

ഇപ്പോള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടുന്നില്ലെന്നാണ് എം വി ഗോവിന്ദന്‍ വ്യക്തമാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ നയിക്കുക മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും. പാര്‍ട്ടിക്കോ സര്‍ക്കാരിനോ എന്തെങ്കിലും തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്തി മുന്നോട്ടുപോകും. ആദ്യ വനിതാ മുഖ്യമന്ത്രിയെന്നത് പോലെ ഇത്തവണ എല്‍ഡിഎഫ് അധികാരത്തിലേറിയാല്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള ആദ്യ മുഖ്യമന്ത്രിയുണ്ടാകുമെന്നും പ്രചരണമുണ്ടായിരുന്നു. ഈ സാധ്യതകളെക്കൂടി മങ്ങലേല്‍പ്പിക്കുകയാണ് എം വി ഗോവിന്ദന്റെ ഏറ്റവും പുതിയ അഭിമുഖം.

Be the first to comment

Leave a Reply

Your email address will not be published.


*