ആരോഗ്യ മന്ത്രിക്കെതിരായ കണ്ണൂരിലെ കെഎസ്‌യു ആക്രമണം; നടന്നത് പ്രതിഷേധം അല്ല ആക്രമികളുടെ വിളയാട്ടം, മുഖ്യമന്ത്രി

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂരിൽ ഉണ്ടായ കെഎസ്‌യു ആക്രമണം കോൺഗ്രസിൻറെ ഹീന രാഷ്ട്രീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ആരോഗ്യമന്ത്രിയെ ആക്രമിച്ചു പരുക്കേൽപ്പിച്ചത്. അവിടെ ഉണ്ടായത് ഏതെങ്കിലും പ്രതിഷേധ പ്രകടനം അല്ല ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണ്. പ്ലാറ്റ്ഫോമിലേക്ക് നടക്കുമ്പോഴാണ് മന്ത്രി ആക്രമിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യമേഖലയാണ് കേരളത്തിലേത്. അത് എല്ലാ ഔദ്യോഗിക ഏജൻസികളും അംഗീകരിച്ചതും ആണ്. എന്നിട്ടും ചില സംഭവങ്ങൾ പർവതീകരിച്ച് അതിൽ ഒരുതരത്തിലും ഉൾപ്പെട്ടിട്ടില്ലാത്ത മന്ത്രിക്കെതിരെ ആക്രമണം നടത്തുന്നതിനെ രാഷ്ട്രീയമായിട്ടല്ല. രാഷ്ട്രീയ ആഭാസം ആയിട്ടാണ് കാണാൻ കഴിയുക. തങ്ങളുടെ അനുയായികളെ കയറൂരി വിട്ട് നാട്ടിലെ ക്രമസമാധാനം തകർക്കാമെന്നോ കലാപം ഉണ്ടാക്കാമെന്നോ കോൺഗ്രസ് നേതൃത്വം കരുതരുത്.

ഇതിൻറെ ഉത്തരവാദിത്വം കോൺഗ്രസിന്റെയും യുഡിഎഫ് മുന്നണിയുടെയും നേതൃത്വത്തിന് തന്നെയാണ്. തീർത്തും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് രാഷ്ട്രീയത്തെ മലീമസമാക്കുന്ന അവരുടെ ശൈലിയുടെ പ്രതിഫലനമാണ് കെഎസ്‌യു ആക്രമികളിലൂടെ പുറത്തുവന്നത്. ഇത് അത്യന്തം അപലപനീയവും പ്രതിഷേധാർഹവുമാണ് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ആരോഗ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം പലയിടങ്ങളിലും ശക്തമാകുകയാണ്. എന്നാൽ ഇതാദ്യമായിട്ടാണ് അതിരുവിടുന്ന തരത്തിലേക്ക് പ്രതിഷേധം കൈവിട്ടുപോയത്. കെഎസ്‌യു കാണിച്ചത് ശുദ്ധ തോന്നിവാസമാണെന്നും കയ്യുംകെട്ടി നോക്കി നിൽക്കാനാകില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി വസീഫ് പ്രതികരിച്ചു. കേരളത്തിലുടനീളം വലിയ പ്രതിഷേധം ഉണ്ടാകുമെന്ന് അദേഹം പറഞ്ഞു. കെഎസ്‌യുവും ഇതിന് നേതൃത്വം കൊടുത്ത് കേരളത്തിന്റെ ക്രമസമാധാനം കലുഷിതമാക്കാൻ ശ്രമിക്കുന്ന വിഡി സതീശനും ഇതിന് മറുപടി പറയേണ്ടിവരുമെന്ന് വസീഫ് പറഞ്ഞു. വലിയ പ്രക്ഷോഭത്തിന് ഡിവൈഎഫ്‌ഐ നേതൃത്വം നൽകുമെന്ന് വസീഫ് വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*