പ്രതിഷേധത്തിന് സാധ്യത; വി.ഡി സതീശന്റെ സുരക്ഷ വർധിപ്പിച്ചു

പുതുയുഗ യാത്രാ വേദിയിൽ പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ സുരക്ഷ വർധിപ്പിച്ചു. കണ്ണൂരിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കെഎസ്‌യുവിന്റെ ആക്രമണം ഉണ്ടായ പശ്ചാത്തലത്തിലാണ് തീരുമാനം. ഇന്ന് വി ഡി സതീശൻ പര്യടനം നടത്തുന്ന ആലപ്പുഴ ജില്ലയിലെ പുതുയുഗ യാത്രാ വേദികളിലാണ് ഇടത് സംഘടനകളുടെ പ്രതിഷേധസാധ്യത കണക്കിലെടുത്ത് നടപടി. ചേർത്തലയിലും വി ഡി സതീശൻ ഇന്നെത്തും. ഒപ്പം തന്നെ KPCC ആസ്ഥാനത്തും പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിക്കും സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ആരോഗ്യമന്ത്രിക്കെതിരായ ആക്രമണത്തിൽ സിപിഐഐഎം വ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ്. വനിതാ മന്ത്രിയെ കയ്യേറ്റം ചെയ്തത് ശരിയായില്ലെന്നും മന്ത്രിയോട് യുഡിഎഫ് മാപ്പ് പറയണമെന്നും സ്പീക്കർ എ എൻ ഷംസീർ പ്രതികരിച്ചു. ഹീനമായ രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി. മന്ത്രിക്കെതിരെ നടന്നത് വധശ്രമമെന്ന് എം.വി ഗോവിന്ദൻ വ്യക്തമാക്കി.

എന്നാൽ മന്ത്രിയെ കയ്യേറ്റം ചെയ്തിട്ടില്ലെന്നും, ദൃശ്യങ്ങൾ തെളിവായി ഉണ്ടെന്നും KSU സംസ്ഥാന പ്രസിഡന്റ് അലോഷി സേവ്യർ വ്യക്തമാക്കി. ആരോഗ്യ മന്ത്രിക്ക് ഓസ്‌കാര്‍ കൊടുക്കണമെന്ന് കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരി ഫേസ്ബുക്കില്‍ കുറിച്ചു.

ആരോഗ്യ മന്ത്രിക്ക് ഓസ്‌കാര്‍ കൊടുക്കണം. കെഎസ്‌യു പ്രവര്‍ത്തകര്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ആരോഗ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിക്കുകയുണ്ടായി. തികച്ചും പോലീസിന്റെ വലയത്തില്‍ ആയിരുന്നു ആരോഗ്യമന്ത്രി ഒരു തരത്തിലുമുള്ള ദേഹ ഉപദ്രവമോ മറ്റോ ഉണ്ടായിരുന്നില്ല.

പക്ഷെ, മന്ത്രി ഒരു രക്തസാക്ഷി പരിവേഷം കിട്ടാന്‍ വേണ്ടി മാത്രമാണ് ഇത്തരത്തിലുള്ള അഭിനയവുമായി മുന്നോട്ട് പോകുന്നത്. ഇത് തികച്ചും ബാലിശമാണ്. കെഎസ്‌യു പ്രവര്‍ത്തകര്‍ തികച്ചും ജനാധിപത്യ രീതിയില്‍ മാത്രമേ സമരം ചെയ്തിട്ടുള്ളുവെന്നും അദ്ദേഹം ഫര്‍ഹാന്‍ മുണ്ടേരി പറഞ്ഞു.

വന്ദേഭാരത് എക്സ്പ്രസിൽ യാത്ര ചെയ്യാനായി എത്തിയ മന്ത്രിയെ ടിക്കറ്റ് കൗണ്ടറിന് സമീപം വെച്ച് പ്രതിഷേധക്കാർ തടയുകയായിരുന്നു. ഉന്തും തള്ളും ഉണ്ടായതിനെ തുടർന്ന് മന്ത്രിയുടെ കഴുത്തിനും കൈയ്ക്കും പരുക്കേൽക്കുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*