കെഎസ്‌യു കരിങ്കൊടി പ്രതിഷേധത്തിനിടെ പരുക്കേറ്റ് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രിവിട്ടു. ഔദ്യോഗിക വാഹനത്തിൽ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് മന്ത്രി കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചത്. കഴിഞ്ഞദിവസം ഓൺലൈനായി ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിൽ മന്ത്രിയുടെ ആരോഗ്യനില മെച്ചപ്പെട്ടിരുന്നു. രക്തസമ്മർദ്ദവും സാധാരണ നിലയിലാണ്. ഇതെത്തുടർന്ന് മന്ത്രി ഡിസ്ചാർജ് ആവശ്യപ്പെടുകയായിരുന്നു. തുടർ ചികിത്സ തിരുവനന്തപുരത്ത് വെച്ചായിരിക്കും.
അതേസമയം സംഭവത്തിൽ രാഷ്ട്രീയ പോരും തുടരുകയാണ്. മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യം പുറത്തുവിടുന്നവർക്ക് പാരിതോഷികം കെഎസ്‌യു പ്രഖ്യാപിച്ചിരുന്നു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ക്യാമ്പയിൻ നടത്തുന്നുണ്ട് . എന്നാൽ കരുതിക്കൂട്ടിയുള്ള വധശ്രമമാണ് നടന്നതെന്ന് വാദത്തിൽ ഉറച്ചു നിൽക്കുകയാണ് സിപിഐഎം. പുറത്തുവന്ന ദൃശ്യങ്ങളിൽ ഒന്നും മന്ത്രിയെ കെഎസ്‌യു പ്രവർത്തകർ നേരിട്ട് കയ്യേറ്റം ചെയ്യുന്നതിന്റെ തെളിവുകൾ ഇല്ല.
എന്നാൽ പരിയാരം ആശുപത്രിയിൽ മന്ത്രി നഴ്സുമാർക്കൊപ്പം ഉള്ള ചിത്രത്തിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. ഐസിയുവിൽ പാലിക്കേണ്ട മര്യാദകളില്ലാതെ ഫോട്ടോയെടുത്തു എന്നാണ് ആക്ഷേപം. കഴുത്തിന് ഗുരുതര പരുക്കുള്ള മന്ത്രി ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തെന്നാണ് വിമർശനം.



Be the first to comment