ഇറാൻ തിരിച്ചടി തുടങ്ങി; ഗൾഫിൽ ആശങ്ക, ബഹ്റൈനിൽ സ്ഫോടനം, ലക്ഷ്യം യുഎസ് വ്യോമത്താവളം

ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ തിരിച്ചടി തുടങ്ങി. ഗൾഫ് മേഖലയിലെ എംബസികളിലെയും കോൺസുലേറ്റിലെയും ജീവനക്കാരോട് സുരക്ഷിത ഇടങ്ങളിലേക്ക് മാറാൻ ആവശ്യപ്പെട്ട് യുഎസ്. ബഹ്‌റയ്നിലും പ്രധിധ്വനികൾ. ഏകദേശം അഞ്ചോളം സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ആളുകൾ പറഞ്ഞു. ജുഫൈർ ഭാഗത്തു നിന്നും പുക ഉയരുന്നതായി റിപ്പോർട്ടുകൾ. ബഹ്‌റൈൻ ജുഫെയ്ർ ഭാഗത്താണ് അമേരിക്കയുടെ മിലിറ്ററി ക്യാമ്പ് പ്രവർത്തിക്കുന്നത്. യുഎഇ വ്യോമാതിർത്തി താത്കാലികമായി അടച്ചു. താത്കാലിക നിയന്ത്രണം എന്ന് വിശദീകരണം.

ഖത്തറിൽ സൈനിക കേന്ദ്രങ്ങളുടെ പരിസരത്ത് നിന്ന് എല്ലാവരും അകന്നു നിൽക്കണമെന്നും വീട്ടിലോ മറ്റെവിടെയെങ്കിലുമോ അകത്തുതന്നെ തുടരണമെന്നും അധികൃതർ അറിയിച്ചു. അപകടസാധ്യതകൾ ഒഴിവാക്കാൻ അത്യാവശ്യ സന്ദർഭങ്ങളിൽ ഒഴികെ പുറത്തുപോകുകയോ ചുറ്റിക്കറങ്ങുകയോ ചെയ്യരുതെന്നും മുന്നറിയിപ്പ് നൽകി. രാജ്യത്തെ ലക്ഷ്യമിട്ടുള്ള എല്ലാ മിസൈലുകളും തകർത്തതായി ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചുവെന്ന് സ്റ്റേറ്റ് ന്യൂസ് ഏജൻസി വ്യക്തമാക്കി.

സ്ഥിതിഗതികൾ വിലയിരുത്തുന്നതായി യുഎഇ ആഭ്യന്തരമന്ത്രാലയം.ജനങ്ങളുടെ സുരക്ഷയക്ക് പ്രഥമപരിഗണന നൽകണം. ഔദ്യോഗിക വിവരങ്ങൾ മാത്രം പിന്തുടരണം.വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് മുന്നറിയിപ്പ് നൽകി.

കുവൈത്ത് സിറ്റി മേഖലയിലെ നിലവിലെ രാഷ്ട്രീയ, സൈനിക സംഭവവികാസങ്ങളും ഇറാൻ വ്യോമാതിർത്തി പൂർണ്ണമായും അടച്ചതിനെ കണക്കിലെടുത്ത് കുവൈത്തിൽ നിന്ന് ഇറാനിലേക്ക് പുറപ്പെടുന്ന എല്ലാ വിമാനങ്ങളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെച്ചതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ പ്രഖ്യാപിച്ചു. വ്യോമയാന സുരക്ഷ ഉറപ്പാക്കാനും അസാധാരണമായ സാഹചര്യങ്ങളിൽ അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട നടപടിക്രമങ്ങൾ പാലിക്കാനുമാണ് തീരുമാനമെടുത്തതെന്ന് ഔദ്യോഗിക വക്താവ് അബ്ദുല്ല അൽ-രാജ്ഹി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*