കേരളത്തെ നടുക്കിയ വര്‍ക്കല ട്രെയിന്‍ ആക്രമണം: ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടി തിരികെ ജീവിതത്തിലേയ്ക്ക്

 കേരളത്തെ നടുക്കിയ വര്‍ക്കല ട്രെയിന്‍ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവനന്തപുരം പാലോട് സ്വദേശിനി ശ്രീക്കുട്ടി ആശുപത്രി വിട്ടു. മാസങ്ങളോളം നീണ്ട തീവ്രപരിചരണത്തിനും ചികിത്സയ്ക്കും ശേഷമാണ് ശ്രീക്കുട്ടി ജീവിതത്തിലേയ്ക്ക് മടങ്ങുന്നത്. കൊച്ചിയിലെ അമൃത ആശുപത്രിയിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞത്. മരണത്തിന്റെ വക്കില്‍ നിന്ന് ജീവിതത്തിലേയ്ക്ക് ചുവടുവെച്ചത് ശ്രീക്കുട്ടിയുടെ മനക്കരുത്തിന്റെ ബലത്തിലാണ്.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചികിത്സയ്ക്കുശേഷം ഡിസംബര്‍ 25നാണ് ശ്രീക്കുട്ടിയെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറിനേറ്റ ഗുരുതര ക്ഷതം കാരണം ബോധമില്ലായിരുന്നു. ശ്വസിക്കാനും ബുദ്ധിമുട്ടുണ്ടായിരുന്നു. ഇടതു തോളിനും പരിക്കേറ്റിരുന്നു. അമൃത ആശുപത്രിയിലെ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ വിഭാഗം മേധാവി ഡോ. രവി ശങ്കരന്‍, ഡോ. ആനന്ദ് രാജ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തുടര്‍ചികിത്സ. ശ്വസനത്തിനായി ട്രക്കിയോസ്റ്റമിയും ഭക്ഷണത്തിനായി ട്യൂബും ഘടിപ്പിച്ചു.

ഓക്‌സിജന്‍ തെറാപ്പി, ശ്വസന വ്യായാമങ്ങള്‍, ഭക്ഷണം സ്വയം വിഴുങ്ങാനുള്ള പരിശീലനം, ഓര്‍മ്മശക്തിയും ചിന്താശേഷിയും ഉണര്‍ത്താനുള്ള ചികിത്സകള്‍, ചലനശേഷി പടിപടിയായി വീണ്ടെടുക്കാനുള്ള പരിശീലനം എന്നിവയുള്‍പ്പെടെയുള്ള ചിട്ടയായ ചികിത്സാ രീതികളാണ് ശ്രീക്കുട്ടിക്ക് നല്‍കിയത്. ഇഎന്‍ടി, ഒഫ്താല്‍മോളജി, ഓര്‍ത്തോപീഡിക്‌സ്, ന്യൂറോളജി, എന്‍ഡോെ്രെകനോളജി, ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗങ്ങളുടെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനമാണ് ശ്രീക്കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.

തനിയെ ഭക്ഷണം കഴിക്കാനും നടക്കാനും സംസാരിക്കാനുമുള്ള ശേഷി വീണ്ടെടുത്തു ശ്രീക്കുട്ടി. ശ്രീക്കുട്ടിയുടെ ചികിത്സാ കാലയളവിലുടനീളം തണലായി കൂടെയുണ്ടായിരുന്നത് അമ്മ പ്രിയയാണ്. മകളുടെ തിരിച്ചുവരവിനായി പ്രാര്‍ത്ഥനയോടെ കാത്തിരുന്ന പാലോട്ടെ വീട് ഇപ്പോള്‍ അതീവ സന്തോഷത്തിലാണ്.

മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ടാണ് ശ്രീക്കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റിയത്. ചികിത്സാച്ചെലവുകള്‍ സൗജന്യമായി ഏറ്റെടുത്തത് മാതാ അമൃതാനന്ദമയി മഠമാണ്. 2025 നവംബര്‍ ആദ്യവാരം കേരള എക്‌സ്പ്രസില്‍ യാത്ര ചെയ്യവേ ലഹരിക്കടിമയായ സഹയാത്രികന്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ടതോടെയാണ് ശ്രീക്കുട്ടിയുടെ ജീവിതം തകിടം മറിഞ്ഞത്.

Be the first to comment

Leave a Reply

Your email address will not be published.


*