ജാസ്‍ലിയയുടെ മരണം; കാറോടിച്ചയാളെ പിടികൂടാത്തതിൽ പ്രതിഷേധം; പ്രതി കോട്ടയം അതിരമ്പുഴ സ്വദേശി ഡോ. സിറിയക് ; പ്രതിക്കായി അന്വേഷണം ആരംഭിച്ചെന്ന് പോലീസ്

എറണാകുളം അങ്കമാലിയിൽ വിദ്യാർഥിനി ജാസ്‍ലിയയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ, കാറോടിച്ചയാളെ പിടികൂടാത്തതിൽ പ്രതിഷേധം ശക്തം. കോട്ടയം അതിരമ്പുഴ സ്വദേശി ജോർജ്‌ തോമസിന്റെ മകൻ ഡോ. സിറിയക് ആണ് വാഹനം ഓടിച്ചത്. അപകടമുണ്ടാക്കിയ ആളെ പിടികൂടാത്തതിൽ ജാസ്‍ലിയ പഠിച്ച മോർണിങ് സ്റ്റാർ കോളജിലെ വിദ്യാർഥികളും അധ്യാപികയും അങ്കമാലി പോലീസ് സ്റ്റേഷനിലെത്തി.

പ്രതിയെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ജാസ്‍ലിയയുടെ സംസ്കാരശേഷം സ്റ്റേഷനിലേക്ക് മടങ്ങിയെത്തുമെന്ന് അധ്യാപകരും സഹപാഠികളും വ്യക്തമാക്കി. പ്രതി ഒളിവിലാണെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ടെന്നും അങ്കമാലി എസ്എച്ച്ഒ പറഞ്ഞു. പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. നിലവിൽ കേസിൽ ഒരാൾ മാത്രമാണ് പ്രതി.

ശനിയാഴ്ച വൈകിട്ടായിരുന്നു ദേശീയ പാതയിൽ അങ്കമാലി ടെക് ജങ്ഷന് സമീപം അപകടം. മസ്തിഷ്കമരണം സംഭവിച്ച ജാസ്‍ലിയയുടെ അവയവങ്ങൾ ദാനം ചെയ്തിരുന്നു. ജാസ്ലിയയുടെ കരൾ രാജഗിരി ആശുപത്രിയിലേക്കും, വൃക്ക കോട്ടയം മെഡിക്കൽ കോളേജിലേക്കും നേത്രപടലങ്ങൾ അങ്കമാലി നേത്ര ബാങ്കിലേക്കുമാണ് കൈമാറുന്നത്.

ശനിയാഴ്ച അങ്കമാലിയിൽ നടന്ന അപകടത്തിൽ തലയ്ക്ക് പരുക്കേറ്റ ജാസ്ലിയക്ക് ഇന്നലെ പുലർച്ചയാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബിരുദ്ധ വിദ്യാർത്ഥിയായിരുന്ന ജാസ്ലിയ പഠനത്തോടൊപ്പം പാർട്ട് ടൈം ജോലിയും ചെയ്തിരുന്നു. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് കാർ ഇടിച്ചുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കേൽക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*