ശബരി റെയില്‍പ്പാത: സ്ഥലം ഏറ്റെടുപ്പിന് അനുമതി, പദ്ധതി ചെലവ് 3,800.9 കോടി രൂപ

തിരുവനന്തപുരം: അങ്കമാലി-എരുമേലി ശബരി റെയില്‍പ്പാത നിര്‍മാണത്തിന്റെ ഭൂമിയേറ്റെടുക്കലിനു ഭരണാനുമതിയായി. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ സ്ഥലം ഏറ്റെടുപ്പിന് അനുമതി നല്‍കിയാണു ഗതാഗതവകുപ്പ് ഉത്തരവ് ഇറക്കിയിരിക്കുന്നത്.

ആകെ 348 ഹെക്ടര്‍ സ്ഥലമാണ് ശബരി പാതയ്ക്കായി ഏറ്റെടുക്കേണ്ടി വരിക. എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട്, ആലുവ താലൂക്കുകളല്‍ 152.05 ഹെക്ടര്‍, കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളില്‍ 119.89 ഹെക്ടര്‍, ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില്‍ 33.77 ഹെക്ടര്‍ എന്നിങ്ങനെ ആകെ 305.71 ഹെക്ടറാണ് ആകെ ഏറ്റെടുക്കുന്നത്. ആകെ പദ്ധതി ചെലവായ 3,800.9 കോടി രൂപയുടെ പകുതി തുകയായ 1,900 കോടി സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. ബാക്കി പകുതി കേന്ദ്ര സര്‍ക്കാരാണു വഹിക്കുന്നത്.

അങ്കമാലി മുതല്‍ കാലടി വരെ ഏഴു കിലോമീറ്റര്‍ പാത നിര്‍മിച്ചിട്ടുണ്ട്. കാലടിയില്‍ റെയില്‍വേ സ്റ്റേഷനുണ്ട്. പെരിയാറിനു കുറുകെ ഒരു കിലോമീറ്റര്‍ നീളത്തില്‍ പാലവും നിര്‍മിച്ചു. മറ്റു സ്റ്റേഷനുകളായ പെരുമ്പാവൂര്‍, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം വരെ സ്ഥലത്ത് കല്ലിട്ടിട്ടുണ്ട്. ബാക്കി സ്റ്റേഷനുകളായ ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി, എരുമേലി എന്നിവിടങ്ങളില്‍ സര്‍വേ നടത്തി സ്ഥലം നിശ്ചയിക്കേണ്ടതുണ്ട്. സ്ഥലമേറ്റെടുപ്പ് എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ റവന്യൂ വകുപ്പ് നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*