റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് തിരിച്ചുകയറി രൂപ, 48 പൈസയുടെ നേട്ടം, ഓഹരി വിപണിയിലും കുതിപ്പ്; സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി

മുംബൈ: കഴിഞ്ഞ ദിവസങ്ങളില്‍ റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയ രൂപ ഇന്ന് തിരിച്ചുകയറി. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ 48 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. 91.57ലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷവും എണ്ണ വിലയുടെ കുതിപ്പും അമേരിക്കന്‍ ഡോളര്‍ ശക്തിയാര്‍ജിച്ചതുമാണ് രൂപയ്ക്ക് വിനയായത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വില്‍പ്പനക്കാരായി മാറിയതും രൂപയെ സ്വാധീനിച്ചു.

ഡോളറിനെതിരെ 93ലേക്ക് രൂപ കൂപ്പുകുത്തുമോ എന്ന ആശങ്കയ്ക്കിടെയാണ് രൂപയുടെ തിരിച്ചുവരവ്. ബുധനാഴ്ച 56 പൈസയുടെ നഷ്ടം നേരിട്ടതോടെയാണ് രൂപ 92.05 എന്ന റെക്കോര്‍ഡ് താഴ്ചയില്‍ ക്ലോസ് ചെയ്തത്. തിങ്കളാഴ്ച 41 പൈസയുടെ നഷ്ടമാണ് നേരിട്ടത്. അതേസമയം എണ്ണവിലയുടെ കുതിപ്പ് തുടരുകയാണ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 83 ഡോളറിന് മുകളിലാണ്.

അതിനിടെ രണ്ടുദിവസം കനത്ത ഇടിവ് നേരിട്ട ഓഹരി വിപണിയും തിരിച്ചുകയറി. ഏഷ്യന്‍ വിപണിയിലെ ഉണര്‍വാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്. ബിഎസ്ഇ സെന്‍സെക്‌സ് 472 പോയിന്റ് ആണ് മുന്നേറിയത്. കുറഞ്ഞ വിലയ്ക്ക് ഓഹരികള്‍ വാങ്ങാമെന്ന നിക്ഷേപകരുടെ പ്രതീക്ഷയാണ് വിപണിയില്‍ പ്രതിഫലിച്ച മറ്റൊരു ഘടകം. ഹിന്‍ഡാല്‍കോ, കോള്‍ ഇന്ത്യ, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍ ഓഹരികള്‍ നേട്ടം ഉണ്ടാക്കിയപ്പോള്‍ മാക്‌സ് ഹെല്‍ത്ത് കെയര്‍, എച്ച്‌സിഎല്‍ ടെക്, ഇന്റര്‍ഗ്ലോബല്‍ ഏവിയേഷന്‍ അടക്കമുള്ള ഓഹരികള്‍ നഷ്ടം നേരിട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*