പി കെ ശശിയെ സിപിഐഎം പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. പാലക്കാട് നടന്ന വിമത കൺവെൻഷനിൽ പങ്കെടുത്തതിന് തൊട്ടുപിന്നാലെയാണ് ശശിക്കെതിരെ നടപടിയെടുത്തത്. ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമാണ് ശശി നടത്തിയത്. ഇതിന് പിന്നാലെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. ശശി ഉന്നയിച്ച ആരോപണത്തിൽ എന്തെങ്കിലും ഒരു കാര്യം തൻറെ രാഷ്ട്രീയ ജീവിതത്തിൽ ഉണ്ടെന്ന് തെളിയിച്ചാൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്ന് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു വ്യക്തമാക്കി.
അധികമായി ഒരു സമ്പത്തിന്റെ വലുപ്പം തനിക്കോ തന്റെ കുടുംബത്തിനും ഉണ്ടെന്ന് തെളിയിക്കപ്പെട്ടാൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കും. ശശിയുടെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത് മുതൽ ഇന്നുവരെയുള്ള ജീവിതം പരിശോധിച്ചാൽ എന്താണ് സ്ഥിതി. നിരവധി നടപടി നേരിട്ട ആളാണ് പി കെ ശശി. എസ്എഫ്ഐ കാലം മുതൽ അങ്ങനെയാണെന്നും സുരേഷ് ബാബു വ്യക്തമാക്കി. ശശിയുടെ തീവ്രത വിഡി സതീശനും അളക്കട്ടെ. അടുക്കളയിൽ പണിയെടുത്തവനും കുട പിടിച്ചവനും കോൺഗ്രസ് സ്ഥാനാർത്ഥിയാണെന്നും അദ്ദേഹം വിമർശിച്ചു.
പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനെതിരെ രൂക്ഷ വിമർശനമാണ് ശശി നടത്തിയത്. ജില്ലാ സെക്രട്ടറിയുടെ കസേരയിലിരിക്കുന്നത് സ്പിരിറ്റ് കച്ചവടക്കാരനെന്ന് പികെ ശശി ആഞ്ഞടിച്ചു. നിരവധി പ്രമുഖർ ഇരുന്ന കസേരയിലാണ് ഒരു സ്പിരിറ്റ് കച്ചവടക്കാരൻ ഇരിക്കുന്നത്. നിരവധി സഖാക്കളെ വേട്ടയാടി. കള്ളു കച്ചവടമല്ല, കള്ളിൽ സ്പിരിറ്റിൽ കലർത്തുന്നതാണ് പ്രശ്നം. കള്ള് വേണമെങ്കിൽ കച്ചവടം ചെയ്തോട്ടെ. കള്ളിൽ സ്പിരിറ്റ് കലക്കി കച്ചവടം ചെയ്യരുത്.
ഈ ലോകത്ത് ഇങ്ങനെയൊരു ജില്ലാ സെക്രട്ടറി ഉണ്ടായിട്ടില്ല. രണ്ടു പേരെ ലോഹ്യത്തിൽ കണ്ടാൽ അവരെ തമ്മിൽ തെറ്റിക്കും. എല്ലാ ഏരിയ കമ്മിറ്റിയിലും പങ്കെടുത്ത് പ്രശ്നമുണ്ടാക്കും. ഇ എൻ സുരേഷ് ബാബുവിനെ കൊണ്ട് രക്ഷയില്ലാതെ മറ്റ് പാർട്ടികളിൽ പോയവരുണ്ട്. 5 വർഷം കൊണ്ട് ഇത്രയധികം പേരെ വിരോധികളാക്കി കൊണ്ടുള്ള മറ്റൊരു സെക്രട്ടറിയില്ല. സുരേഷ് ബാബു നേതൃത്വം കൊടുക്കുന്ന കാലത്തോളം പാർട്ടിക്ക് രക്ഷയില്ലെന്നും ഇ എൻ സുരേഷ് ബാബുവിനെതിരെയുള്ളവരെ മുഴുവൻ ഉൾക്കൊള്ളിക്കാൻ കോട്ട മൈതാനം മതിയാകില്ലെന്നും പികെ ശശി പറഞ്ഞു. കൊടിയേരി സഖാക്കളെ ചേർത്തുനിർത്തിയിരുന്നു എന്നും എന്നാൽ, ഇപ്പോൾ പാർട്ടിയിൽ ആ കരുതൽ ഇല്ലെന്നും ശശി പറഞ്ഞു.



Be the first to comment