‘വടി അപകടകരമായ ആയുധമല്ല’; ടീച്ചര്‍ അടിച്ചതിന് കേസില്ല, എഫ്ഐആര്‍ റദ്ദാക്കി

കൊച്ചി: നോട്ടെഴുതാത്തിന് വടികൊണ്ട് അടിച്ചതിനും ഇക്കാര്യം വീട്ടില്‍ പറഞ്ഞതിനും പത്താം ക്ലാസുകാരന്‍ നല്‍കിയ പരാതിയില്‍ അധ്യാപികമാര്‍ക്കെതിരേ എടുത്ത കേസുകള്‍ ഹൈക്കോടതി റദ്ദാക്കി. കെമിസ്ട്രി നോട്ട് എഴുതാത്തതിന് വടികൊണ്ട് അടിച്ചതിനും ഇത് വീട്ടിലെത്തി അമ്മയോട് പറഞ്ഞെന്നുമാണ് കുട്ടിയുടെ പരാതി.

കോഴിക്കോട് ബേപ്പൂര്‍ ജി.എച്ച്.എസ്.എസിലെ രണ്ട് അധ്യാപികമാര്‍ക്കെതിരേ കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസിന്റെ തുടര്‍ നടപടികളാണ് ജസ്റ്റിസ് സി. പ്രതീപ്കുമാര്‍ റദ്ദാക്കിയത്. 2018ലാണ് കേസിന് ഇടയാക്കിയ സംഭവം. 10-ാം ക്ലുസുകാരന്‍ കെമിസ്ട്രി നോട്ട് പൂര്‍ണമായും എഴുതാത്തതിന് കെമിസ്ട്രി അധ്യാപിക വടി കൊണ്ട് ഒരടി അടിച്ചു. നോട്ട് പൂര്‍ത്തിയാകാത്ത വിവരം അന്ന് വൈകീട്ട് ക്ലാസ് ടീച്ചര്‍ വീട്ടിലെത്തി അമ്മയോട് പറയുകയും ചെയ്തു. തുടര്‍ന്ന് വിദ്യാര്‍ഥി നല്‍കിയ പരാതിയിലാണ് പരിക്കേല്‍പ്പിച്ചു എന്നതടക്കമുള്ള വകുപ്പുകള്‍ പ്രകാരം ബേപ്പൂര്‍ പൊലീസ് കേസെടുത്തത്.

വിദ്യാര്‍ഥിയുടെ മൊഴിയില്‍ അധ്യാപിക അടിച്ചതല്ല ക്ലാസ് ടീച്ചര്‍ വീട്ടിലെത്തി അമ്മയോട് പരാതി പറഞ്ഞതാണ് ഏറെ വേദനിപ്പിച്ചതെന്നാണ് പറയുന്നതെന്ന് കോടതി വിലയിരുത്തി. എന്നാല്‍ വടി അപകടകരമായ ആയുധമല്ലെന്നും അതിനാല്‍ പരിക്കേല്‍പ്പിച്ചു എന്ന പരാതി നിലനില്‍ക്കില്ലെന്നും കോടതി വിലയിരുത്തി. വീട്ടിലെത്തി അമ്മയോട് ക്ലാസ് ടീച്ചര്‍ പരാതി പറഞ്ഞതിനെ കുട്ടിയുടെ ഭാവിയെ കരുതി നല്‍കിയ ഉപദേശമായിട്ടെ കണക്കാക്കാനാകൂ എന്നും കോടതി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*