എണ്ണ വില കൂടുന്നതിൽ തനിക്ക് ആശങ്കയില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ യുദ്ധം അവസാനിക്കുമ്പോൾ എണ്ണ വില താഴ്‌ന്നോളും. എണ്ണ വില കുറയ്ക്കുമെന്ന് സ്റ്റേറ്റ് ഓഫ് ദ യൂണിയൻ പ്രസംഗത്തിൽ ട്രംപ് പറഞ്ഞിരുന്നു. എണ്ണ വില കുറയ്ക്കാൻ എണ്ണ കമ്പനി സി ഇ ഒ-മാരുമായി യു എസ് ഊർജസെക്രട്ടറി ക്രിസ് റൈറ്റ് ചർച്ച തുടരവേയാണ് ട്രംപിന്റെ നിലപാട് മാറ്റം.ഇന്ധനവില വർദ്ധനവിനെക്കുറിച്ച് ചോദിച്ചപ്പോൾ വില കൂടിയാൽ കൂടട്ടെ എന്നായിരുന്നു ട്രംപിന്റെ മറുപടി.
ഇറാനിലെ സൈനിക നീക്കത്തിനാണ് തന്റെ പ്രഥമ പരിഗണനയെന്നും പെട്രോൾ പമ്പുകളിലെ വില വർദ്ധനവ് തന്നെ അലട്ടുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി. എനിക്ക് അതിൽ ആശങ്കയൊന്നുമില്ല. യുദ്ധം അവസാനിക്കുമ്പോൾ വില പെട്ടെന്ന് കുറയും. ഇപ്പോൾ ഇന്ധനവില കൂടുന്നതിനേക്കാൾ പ്രധാനം ഈ സൈനിക നീക്കമാണെന്നും ട്രംപ് പറഞ്ഞു.
യുദ്ധം ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ ആഗോള എണ്ണവില 16 ശതമാനമാണ് വർദ്ധിച്ചത്. അമേരിക്കയിൽ ഗാലന് 27 സെന്റ് വരെ വർദ്ധിച്ച് പെട്രോൾ വില 3.25 ഡോളറിൽ എത്തിനിൽക്കുന്നു. ഇറാൻ നാവികസേന ഇപ്പോൾ’ കടലിന്റെ അടിത്തട്ടിലാണെന്നും’ അതുകൊണ്ട് ഹോർമുസ് കടലിടുക്ക് വഴി എണ്ണക്കടത്തിന് തടസ്സമുണ്ടാകില്ലെന്നും ട്രംപ് അവകാശപ്പെട്ടു.



Be the first to comment