
സർക്കാരിനെതിരെ പ്രചാരണം നടത്തുന്നവർ ആശാ വർക്കർമാരല്ല യുക്തി രഹിതമായ അരാജക സമരം നടത്തുന്നവരാണെന്ന് സിപിഐഎം പി ബി അംഗം എ വിജയരാഘവൻ. ആശമാരുടേത് സംസ്ഥാന സർക്കാരിന് നടപ്പിലാക്കാൻ കഴിയാത്ത ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള സമരമാണ്. അങ്ങിനെയൊരു സമരം നടത്തുന്നവർക്ക് ആശമാരുടെ താല്പര്യങ്ങളെക്കാൾ കൂടുതൽ ഉണ്ടാകുക രാഷ്ട്രീയ താല്പര്യങ്ങളായിരിക്കും. ഇടതുപക്ഷ വിരുദ്ധതയിൽ പൊതിഞ്ഞുവെച്ച രാഷ്ട്രീയ ആവശ്യത്തിന് വേണ്ടിയുള്ള അരാജകസമരമാണ് അവർ നടത്തുന്നത് , എ വിജയരാഘവൻ പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ പരിധിക്ക് പുറത്തു വരുന്ന കാര്യങ്ങൾ സർക്കാർ നിർവ്വഹിക്കണം എന്നാവശ്യപ്പെടുന്നൊരു സമരം ഇടത് സർക്കാരിനെ അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശം കൊണ്ട് നടപ്പിലാകുന്നതാണ്. അതിനെ ഒരു സമരമായിട്ടുപോലും ഉപമിക്കാൻ സാധിക്കില്ല. കേരളത്തിലെ ജനങ്ങൾ അവരുടെ സമരത്തെ കഴിഞ്ഞ കുറച്ച ദിവസങ്ങളായി കണ്ട് മനസിലാക്കിക്കഴിഞ്ഞു അതൊന്നും വിലപ്പോവില്ലെന്ന് എ വിജയരാഘവൻ വ്യക്തമാക്കി.
അതേസമയം, നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് ഏഴു ദിവസങ്ങൾ മാത്രം ശേഷിക്കെ സർക്കാരിനെതിരെ പ്രചാരണവുമായി ആശാ വർക്കർമാർ മണ്ഡലത്തിൽ എത്തി. അപമാനിച്ചവർക്ക് വോട്ടില്ല എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രചാരണം നടത്തുന്നത്. ഹൃദയമുള്ള എല്ലാവരും ഞങ്ങളുടെ കൂടെ നിൽക്കും. പ്രകടനത്തിൽ പങ്കെടുക്കാനുള്ള ആശമാരെ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നും മിനി പറഞ്ഞു.
സർക്കാരിനെ സമരം ബാധിക്കുന്നില്ലെങ്കിൽ ഭീഷണിപ്പെടുത്തൽ നിർത്തണം. ആശാവർക്കർമാരെ മാത്രം തെരുവിലിരുത്തുന്നത് ശരിയല്ല. സമരം ചെയ്യുന്നവരെ ആക്ഷേപിക്കുകയും പരിഹസിക്കുകയും ആണ് സർക്കാർ. പരമാവധി വീടുകൾ കയറുമെന്നും ആശാവർക്കർ മിനി പറഞ്ഞു. ഇന്ന് ചന്തക്കുന്നിൽ നിന്ന് നിലമ്പൂർ ടൗണിലേക്ക് പ്രകടനം നടത്തും. മുന്നണികളുടെ പ്രധാന നേതാക്കൾ എല്ലാം മണ്ഡലത്തിൽ ക്യാമ്പ് ചെയ്യുകയാണ്.
Be the first to comment