ഭാര്യയടക്കം കുടുംബത്തിലെ 4 പേരെ വെട്ടിക്കൊന്നു; യുവാവിന് വധശിക്ഷ

ഭാര്യയേയും ഭാര്യയുടെ മുൻ ബന്ധത്തിലെ മകളേയും ഭാര്യയുടെ മുത്തച്ഛൻ, മത്തശ്ശി എന്നിവരേയും വെട്ടിക്കൊന്ന കേസിൽ യുവാവിനു വധശിക്ഷ. കുടക് ജില്ലയിലെ പൊന്നംപേട്ടയിലാണ് സംഭവം. വയനാട് തലപ്പുഴ അത്തിമല കോളനിയിലെ ​ഗിരീഷിനാണ് (38) വിരാജ്പേട്ട ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ് നടരാജ് വധശിക്ഷ വിധിച്ചത്. കൊലപാതകം നടന്നു എട്ടര മാസത്തിനകം അതിവേ​ഗം വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിച്ചത്.

ഇക്കഴിഞ്ഞ മാർച്ച് 27 വൈകീട്ടാണ് കൂട്ടക്കൊല അരങ്ങേറിയത്. ഭാര്യ നാഗി (30), നാഗിയുടെ 5 വയസുള്ള മകൾ കാവേരി, നാഗിയുടെ അമ്മ ജയയുടെ മാതാപിതാക്കളായ കരിയ (75), ഗൗരി (70) എന്നിവരെ ഗിരീഷ് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട നാഗിയുടെ രണ്ടാമത്തെ ഭർത്താവായ ഗിരീഷ് ഒരു വർഷത്തോളമായി അവർക്കൊപ്പം താമസിച്ചുവരികയായിരുന്നു.

കുടക് പൊന്നംപേട്ട് താലൂക്കിലെ ബെഗുരു ബലങ്കാട് ഗ്രാമത്തിലെ ഗോത്രവർഗ കോളനിയിൽ താമസിച്ചു വന്ന കുടുംബത്തിലെ നാല് പേരെയാണ് ​ഗിരീഷ് വെട്ടിക്കൊന്നത്. കൊലപാതക വിവരം തൊട്ടടുത്ത ദിവസമാണ് പുറംലോകം അറിഞ്ഞത്. ഉച്ചയായിട്ടും നാഗിയെയും ഗിരീഷിനെയും ജോലിക്ക് കാണാത്തതിനാൽ തൊഴിലാളികളെയും കൂട്ടി തിരഞ്ഞെത്തിയ തോട്ടം ഉടമയാണ് നാഗിയുടെ വീട്ടിൽ നാല് പേരുടെയും മൃതദേഹം കണ്ടെത്തിയത്.

നാഗി മുൻ ഭർത്താവ് സുബ്രഹ്മണ്യനുമായി ബന്ധം തുടരുന്നെന്ന് പറഞ്ഞു മദ്യപിച്ചെത്തി ഗിരീഷ് ദിവസവും വഴക്കിടാറുണ്ടെന്നു പോലീസ് കണ്ടെത്തിയിരുന്നു. കൊലപാതക ശേഷം അവിടെ നിന്നു സ്ഥലം വിട്ട ഗിരീഷിനെ മൃതദേഹങ്ങൾ കണ്ടെത്തിയ ദിവസം വൈകീട്ട് 5 മണിയോടെ വയനാട് തലപ്പുഴയിൽ നിന്നു എസ്പി കെ രാമരാജന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘം പിടികൂടുകയായിരുന്നു.

സംഭവ ദിവസം വൈകീട്ട് മദ്യപിക്കാൻ ഗിരീഷ് ഭാര്യയോട് പണം ആവശ്യപ്പെട്ടു. പണം നൽകാത്തതിനെത്തുടർന്ന് നാഗിയെ ക്രൂരമായി മർദിക്കുകയും വെട്ടിക്കൊല്ലുകയുമായിരുന്നു. ആക്രമണം തടയാൻ ശ്രമിച്ച കാവേരിയടക്കം മൂന്ന് പേരെയും വെട്ടിക്കൊന്നു. തുടർന്ന് രാത്രി ഇയാൾ സമീപത്തെ തോട്ടത്തിൽ ഒളിച്ച ശേഷം പുലർച്ചെ ഒരു ഓട്ടോറിക്ഷയിൽ വിരാജ്പേട്ടിലെത്തി അവിടെ നിന്ന് കണ്ണൂർ ഇരിട്ടിയിലേക്കുള്ള ബസിൽ കേരളത്തിലേക്ക് കടക്കുകയായിരുന്നു.

പൊന്നംപേട്ട പോലീസാണ് കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കൊലപാതകത്തിനു ശേഷം കേരളത്തിലെത്തിയ ഗിരീഷ് ഒരു ബാർബർ ഷോപ്പിലെത്തി മുടി പറ്റേ മുറിച്ച് രൂപ മാറ്റം വരുത്തിയ ശേഷം ആദ്യ ഭാര്യയുടെ വീട്ടിലെത്തിയതായും കേസ് അന്വേഷണത്തിനിടെ കണ്ടെത്തിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*