മാറ്റിനിര്‍ത്തിയത് നാല് മാസം; ഗുരുവായൂര്‍ ക്ഷേത്രം കീഴ്ശാന്തി കീഴേടം രാമന്‍ നമ്പൂതിരിയെ തിരിച്ചെടുത്തു

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം കീഴ്ശാന്തി കീഴേടം രാമന്‍ നമ്പൂതിരിയെ ദേവസ്വം ഭരണസമിതി തിരിച്ചെടുത്തു. മുന്‍ ദേവസ്വം ചെയര്‍മാന്‍ വി കെ വിജയന്റെ അധ്യക്ഷതയില്‍ ഉത്സവത്തിനുമുന്‍പുചേര്‍ന്ന ഭരണസമിതി യോഗത്തില്‍ രാമന്‍നമ്പൂതിരിയെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചിരുന്നു. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് അഡ്മിനിസ്‌ട്രേറ്ററുടെ ഉത്തരവുണ്ടായത്.

രാമന്‍ നമ്പൂതിരിയെ നാലു മാസത്തിലേറെയായി ക്ഷേത്രത്തിലെ കീഴ്ശാന്തി പ്രവര്‍ത്തികളില്‍നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയായിരുന്നു. ഭക്തരുടെ മുന്‍പില്‍വെച്ച് ക്ഷേത്രം ശ്രീലകവാതില്‍ കൊട്ടിയടച്ചതിനെത്തുടര്‍ന്നുള്ള പരാതിയിലാണ് രാമന്‍നമ്പൂതിരിയുടെ പേരില്‍ നടപടിയെടുത്തത്

കഴിഞ്ഞ ഒക്ടോബര്‍ 20-നായിരുന്നു സംഭവങ്ങള്‍ക്ക് തുടക്കം. അന്ന് ദീപാരാധന സമയത്ത് ഭരണസമിതിയംഗം തൊഴാനെത്തി. അപ്പോഴേയ്ക്കും ക്ഷേത്രനട അടയ്ക്കേണ്ട സമയമായിരുന്നുവെന്നാണ് പറയുന്നത്. കീഴേടം രാമന്‍ നമ്പൂതിരി ക്ഷേത്രം ശ്രീലകവാതില്‍ അടച്ചു. ഈ സംഭവം ദേവസ്വം ഭരണസമിതിയില്‍ പരാതിയായി വന്നു. ഈ സമയത്ത് നാലമ്പലത്തില്‍ ഡ്യൂട്ടിക്കുണ്ടായിരുന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍, ക്ഷേത്രം മാനേജര്‍ എന്നിവരില്‍നിന്ന് ദേവസ്വം വിവരങ്ങള്‍ തേടുകയുമുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ കീഴേടം രാമന്‍ നമ്പൂതിരിയെ ദേവസ്വം ഭരണസമിതിയിലേക്ക് വിളിപ്പിച്ച് വിശദീകരണം ആവശ്യപ്പെട്ടു. സമയമായതുകൊണ്ടാണ് ശ്രീലകവാതില്‍ അടച്ചതെന്നായിരുന്നു വിശദീകരണം. വിശദീകരണം തൃപ്തികരമല്ലാത്തതിനാല്‍ അദ്ദേഹത്തെ കീഴ്ശാന്തിജോലിയില്‍നിന്ന് മാറ്റി നിര്‍ത്താന്‍ ഭരണസമിതി തീരുമാനിക്കുകയായിരുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*