
മൂന്നാർ: കാലിൽ കയർകുരുങ്ങിയുണ്ടായ മുറിവു പഴുത്ത് നടക്കാൻ പ്രയാസപ്പെട്ട കാട്ടാനയ്ക്ക് കേരള വനംവകുപ്പിന്‍റെ രക്ഷാഹസ്തം. മയക്കുവെടിവച്ച് ആനയെ പിടികൂടിയ വനംവകുപ്പ് ദൗത്യസംഘം കയർ നീക്കം ചെയ്തശേഷം മുറിവിൽ മരുന്നുവച്ച് കാട്ടിലേക്കു തിരിച്ചയച്ചു. നിരീക്ഷണത്തിലുള്ള ആന നടക്കാനും ഭക്ഷണം കഴിക്കാനും തുടങ്ങിയതായി വനംവകുപ്പ്. ഒരാഴ്ച നിരീക്ഷണം തുടരും. മറയൂർ ചന്ദന ഡിവിഷനിൽ ഉൾപ്പെടുന്ന കാന്തല്ലൂർ റെയ്ഞ്ചിൽ ഇന്നലെ രാവിലെയായിരുന്നു വനംവകുപ്പിന്‍റെ രക്ഷാദൗത്യം.
സ്വകാര്യ യുക്കാലി തോട്ടത്തിൽ 25നാണ് കൂട്ടത്തിൽ നിന്ന് ഒറ്റപ്പെട്ട പിടിയാന നടക്കാൻ ബുദ്ധിമുട്ടുന്നതായി കണ്ടെത്തിയത്. വിശദ നിരീക്ഷണത്തിൽ ആനയുടെ ഇടതു മുൻകാലിൽ കയർ മുറുകിയിരിക്കുന്നതും ഇവിടെയുണ്ടായ മുറിവ് വ്രണമായതും കണ്ടെത്തി. തുടർന്ന് ചികിത്സ നൽകാൻ ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ ഉത്തരവിട്ടു. ഇതുപ്രകാരമാണ് ഇന്നലെ സിസിഎഫ് ആര്‍.എസ്. അരുണും ഡിഎഫ്ഒ മാരും ഉള്‍പ്പെടുന്ന സംഘമാണ് രക്ഷാദൗത്യം നടത്തിയത്. വെറ്ററിനറി ഡോക്റ്റർമാരായ അനുരാജ്, അജേഷ് മോഹൻദാസ് എന്നിവരും ദൗത്യത്തിൽ പങ്കെടുത്തു.
Be the first to comment